മൗണ്ടൻ ടെറൈൻ ബൈക്ക് : 14 രാജ്യങ്ങളില്‍ നിന്നായി 23 അന്താരാഷ്ട്ര താരങ്ങൾ ഞായറാഴ്ച മത്സരിക്കും.
എംടിബി കേരള അന്താരാഷ്ട്ര മത്സരങ്ങള്‍ ഞായറാഴ്ച
മാനന്തവാടി(വയനാട്): ഏഷ്യയിലെ തന്നെ ഏറ്റവും ദുഷ്കരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പര്‍വത സൈക്കിള്‍ ട്രാക്കില്‍ എംടിബി (മൗണ്ടന്‍ ടെറൈന്‍ ബൈക്ക്) കേരള അന്താരാഷ്ട്ര മത്സരങ്ങള്‍ ഇന്ന് നടക്കും. 27 അന്താരാഷ്ട്ര സൈക്ലിസ്റ്റുകളും 81 ദേശീയ താരങ്ങളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
മാനന്തവാടി പഞ്ചാരക്കൊല്ലിയിലുള്ള പ്രിയദര്‍ശിനി ടീ എന്‍വയണ്‍സില്‍ നടക്കുന്ന അന്താരാഷ്ട്ര-ദേശീയ മത്സരങ്ങള്‍ രാവിലെ 8.30 ന് സംസ്ഥാന തുറമുഖ-മ്യൂസിയം-ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഫ്ളാഗ് ഓഫ് ചെയ്യും. മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു അധ്യക്ഷനാകുന്ന ചടങ്ങില്‍ മാനന്തവാടി സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും.
വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും. മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രിവിജ് അധ്യക്ഷനാകുന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍, ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള, സിനിമാതാരം ടോവിനോ തോമസ്, ഏഷ്യന്‍ സൈക്ലിംഗ് കോണ്‍ഫെഡറേഷന്‍റെ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിംഗ്, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മണീന്ദര്‍പാല്‍ സിംഗ്, മാനന്തവാടി സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ്, വിവിധ രാജ്യങ്ങളിലെ ഫെഡറേഷന്‍ മേധാവികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷډാര്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സൈക്ലിംഗ് കായിക വിനോദത്തിലെ സ്വിറ്റ്സര്‍ലാന്‍റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക സംഘടനായായ യൂണിയന്‍ സൈക്ലിസ്റ്റ് ഇന്‍റര്‍നാഷണല്‍(യുസിഐ) യുടെ മൗണ്ടന്‍ ടെറൈന്‍ ബൈക്ക് റേസ് കലണ്ടറില്‍ ഇടം പിടിച്ച രാജ്യത്തെ ആദ്യ മത്സരമാണ് എംടിബി കേരള.
ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നായി 23 അന്താരാഷ്ട്ര താരങ്ങളാണ് പുരുഷ വിഭാഗത്തിലെ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നത്. ശിവന്‍, കിരണ്‍ കുമാര്‍ രാജു, രജത് പാണ്ഡെ, ദേവേന്ദര്‍ കുമാര്‍ എന്നിവരാണ് അന്താരാഷ്ട്ര വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അര്‍മേനിയ, ബഹ്റൈന്‍, കാനഡ, ജര്‍മ്മനി, മലേഷ്യ, മാലദ്വീപ്, മ്യാന്‍മാര്‍, നേപ്പാള്‍, ശ്രീലങ്ക, സിംഗപ്പൂര്‍, ഉസ്ബെക്ക്സ്ഥാന്‍, ഇറാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് മറ്റ് താരങ്ങള്‍.
ഫര്‍സാദ് ഖോദയാരി(ഇറാന്‍) ആര്‍തര്‍ കൊച്ചിന്യാന്‍(അര്‍മേനിയ), അഹമ്മദ് അബ്ദുള്‍ഗനി ഇസ അഹമ്മദ് മഹ്ദിമദന്‍, മന്‍സൂര്‍ മൊഹമ്മദ് മന്‍സൂര്‍ ജവാദ്(ബഹ്റൈന്‍), മുഹമ്മദ് ദേലോവാര്‍ ഹൊസെന്‍, ഷറിഫുള്‍ ഇസ്ലാം(ബംഗ്ലദേശ്) കോറി വാലസ്(കാനഡ), മുഹമ്മദ് അയ്ദില്‍ ബിന്‍ തൗഫിദ് അഫെന്‍ഡി(മലേഷ്യ), അഹമ്മദ് വാഹീദ്, അലി ഷാനാന്‍(മാലദ്വീപ്), സോ എഹ് ഖു, നേ മ്യോ ഓങ്(മ്യാന്‍മാര്‍), ബുദ്ധി ബഹാദൂര്‍ തമാങ്(നേപ്പാള്‍), ചാമിക സന്‍ദന്‍ കുമാര വീരപുലിഗെ, ഡേന്‍ സ്റ്റീവ് ന്യൂഗേര(ശ്രീലങ്ക), ലുക്ക്മാനുള്‍ ഹക്കീം ബിന്‍ ഒത്മാന്‍(സിംഗപ്പൂര്‍), അസ്കര്‍ തോഗോയ്ബെക്കോവ്, ബാക്തിയോര്‍ നുറാഡിനോവ്(ഉസ്ബെക്കിസ്ഥാന്‍) എന്നിവരാണ് അന്താരാഷ്ട്ര വിഭാഗത്തിലെ മത്സരാര്‍ഥികള്‍.
നൈമ മാല്‍ഡെന്‍ ഡീസ്നര്‍(ജര്‍മ്മനി), ലക്ഷ്മി മഗര്‍(നേപ്പാള്‍) പൂനം റാണ, ഗീതുരാജ് എന്‍(ഇന്ത്യ) എന്നിവരാണ് അന്താരാഷ്ട്ര വിഭാഗത്തില്‍ മത്സരിക്കുന്ന വനിതകള്‍. യൂണിയന്‍ സൈക്ലിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ(യുസിഐ) കമ്മീഷണര്‍ പാനലിന്‍റെ പ്രസിഡന്‍റ് ലീ ലിചിയയുടെ അധ്യക്ഷതയില്‍ മാനന്തവാടിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഒരേ സമയം ഒരേ ട്രാക്കിലാണെങ്കിലും പുരുഷ-വനിത എലീറ്റ് മത്സരങ്ങള്‍ വ്യത്യസ്ത വിഭാഗങ്ങളായി നടത്താന്‍ തീരുമാനിച്ചു.
ഇന്നലെ നടന്ന അമച്വര്‍ മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാരും ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1.5 ലക്ഷം രൂപയാണ് സമ്മാനം. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 1,00,000, 50,000, 25,000, 20,000 രൂപ വീതം സമ്മാനം ലഭിക്കും.
ദേശീയ ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1,00,000 രൂപയും തൊട്ടടുത്ത സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 50,000, 25,000, 20,000, 15,000 രൂപയും സമ്മാനമായി ലഭിക്കും. ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കും സമ്മാനത്തുകയും സാക്ഷ്യപത്രങ്ങളും നല്‍കും.
Leave a Reply