വയനാട് ജില്ലയിലെ കുരങ്ങുപനിക്കെതിരെ ആരോഗ്യ വകുപ്പ് നിതാന്ത ജാഗ്രതയില്‍: കെ.കെ ശൈലജ ടീച്ചര്‍
: വയനാട് ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്ത കുരങ്ങ്പനിക്കെതിരെ ആരോഗ്യവകുപ്പ് നിതാന്ത ജാഗ്രതയിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ശൈലജ ടീച്ചര്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020 ജനുവരി 1 മുതല്‍ 11.03.2020 വരെ 14 സ്ഥിരീകരിച്ച കുരങ്ങുപനി കേസുകളും ഒരു മരണവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്ത് ഏരിയയിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വയനാട് ജില്ലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. 2019 ല്‍ വയനാട് ജില്ലയില്‍ 7 സ്ഥിരീകരിച്ച കേസുകളും 2 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2014 മുതലാണ് ജില്ലയില്‍ കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. വയനാട് ജില്ലയുടെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയില്‍ കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് വയനാട് ജില്ലയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. 2017-18 വര്‍ഷങ്ങളില്‍ ആര്‍ക്കും തന്നെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പിന്നീട് 2019 ല്‍ 7 പേര്‍ക്ക് രോഗബാധയും 2 മരണവും ഉണ്ടായി. 2019, 2020 കളില്‍ തിരുനെല്ലി പഞ്ചായത്തിലാണ് കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഉടനെ തന്നെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ആഫീസറുടെ ചേമ്പറില്‍ ആര്‍.ആര്‍.റ്റി കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കളക്ടറുടെ ചേംബറില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ഇന്റര്‍സെക്ടറര്‍ മീറ്റിംഗ് കൂടുകയും, ഓരോ വകുപ്പും എടുക്കേണ്ട നടപടിയെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുകയും ചെയ്തു. എല്ലാ കുരങ്ങു മരണവും ഐ.ഡി.എസ്.പി യില്‍ റിപ്പോര്‍ട്ട് ചെയ്യാനും ആയത് വെറ്റിനറി വകുപ്പുമായി ആശയ വിനിമയം നടത്തുവാനും തീരുമാനിച്ചു.
'ഫീവര്‍ സര്‍വ്വേ'ശക്തിപ്പെടുത്തി സംശയാസ്പദമായ കേസുകള്‍ ജില്ലാ/താലൂക്ക് ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി റഫര്‍ ചെയ്ത് വരുന്നുണ്ട്. ഡി.വി.സി യൂണിറ്റ് വഴി കുരങ്ങുമരണം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ 'ടിക്കു' (ചെള്ള്) കളെ ശേഖരിച്ച് 'NIV' പൂനൈയിലേക്ക് അയച്ച് വൈറസ് സ്ഥിരീകരണം നടത്തി വരുന്നുണ്ട്. കുരങ്ങുകളുടെ മരണം റിപ്പോര്‍ട്ട് ചെയ്ത് വരുന്ന സ്ഥലങ്ങളില്‍ 50 മീറ്റര്‍ ചുറ്റളവില്‍ 'മാലത്തിയോണ്‍'പൗഡര്‍ ഉപയോഗിച്ച് 'ടിക്ക്'കളെ നശിപ്പിക്കുന്നതിനു വേണ്ടി 'ഡസ്റ്റിംഗ്' ചെയ്ത് വരുന്നു.
ഗൃഹസന്ദര്‍ശനവും ഐ.ഇ.സി (ഇന്‍ഫര്‍മേഷന്‍, എഡുകേഷന്‍, കമ്മ്യൂണികേഷന്‍), ബി.സി.സി (ബിഹെവിയര്‍ ചെയ്ഞ്ച് കമ്മ്യൂണികേഷന്‍) ആക്റ്റിവിറ്റികളും ശക്തിപ്പെടുത്തി വരുന്നു. കര്‍ണ്ണാടക സംസ്ഥാനവുമായി ഐ.ഡി.എസ്.പി മുഖാന്തിരം രോഗവിവരം പങ്കു വയ്ക്കുന്നുണ്ട്. സ്റ്റേറ്റ് സര്‍വ്വൈലന്‍സ് യൂണിറ്റ് വഴിയും ക്രോസ് നോട്ടിഫിക്കേഷന്‍ നടത്തി വരുന്നുണ്ട്.
15.01.2019 മുതല്‍ തന്നെ KFD (കൈസിനൂര്‍ ഫോറസ്റ്റ് ഡിസീസ്) വാക്‌സിനേഷന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ ഡോസ് കെ.എഫ്.ഡി വാക്‌സിന്‍ പര്‍ച്ചേസ് നടത്തി വാക്‌സിനേഷന്‍ ശക്തിപ്പെടുത്തി വരുന്നു. DMP (ഡൈമീതല്‍ ഫാലെറ്റ്) (Dimethyl Phthalate) ഓയില്‍ 'ടിക്'റിപ്പലന്റ്'' ആയി വിതരണം ചെയ്തു വരുന്നു. പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ്‌സ് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്ത് മരണപ്പെട്ട കുരങ്ങുകളുടെ ബോഡിയില്‍ പരിശോധിച്ച് ടിക്കുകളെ ശേഖരിച്ച് ബോഡി മറവു ചെയ്യാനും ഉപയോഗിച്ച് വരുന്നു.
FHC അപ്പപ്പാറയില്‍ എമര്‍ജന്‍സി RRT കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി. സ്റ്റേറ്റ് എന്റമോളജി യൂണിറ്റും സോണല്‍ എന്റമോളജി യൂണിറ്റും വെക്ടര്‍ സ്റ്റഡി നടത്തുകയും ടിക്കുകളെ ശേഖരിച്ച് എന്‍.ഐ.വി പൂനൈയിലേക്ക് അയച്ചിട്ടുള്ള തുമാണ്. ഇതുവരെ അയച്ച എല്ലാ സാമ്പിളുകളും നെഗറ്റീവ് ആയാണ് റിപ്പോര്‍ട്ട് വന്നിട്ടുള്ളത്.
ബോധവല്‍ക്കരണ പരിപാടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൈക്ക് അനൗണ്‍സ്‌മെന്റ്, മറ്റ് മീഡിയകള്‍ വഴിയുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു വരുന്നു. ആദിവാസി ജനതയുടെ സ്വന്തം ഭാഷയില്‍ വീഡിയോ നിര്‍മ്മിച്ച് അത് ഉപയോഗിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും നടന്നു വരുന്നു. ആശാ പ്രവര്‍ത്തകര്‍, സ്റ്റാഫ് നഴ്‌സ്, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കും പ്രൈവറ്റ് ഡോക്ടര്‍മാര്‍ക്കും കുരങ്ങ് പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചികിത്സയെ കുറിച്ചും പരിശീലനം നല്‍കിയിട്ടുണ്ട്.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കുള്ള പ്രത്യേക ട്രൈയിനിംഗ് ലഭിച്ച സംഘം ചികിത്സ നല്‍കി വരുന്നുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ച് പനി സര്‍വ്വേയും നടത്തി വരുന്നു.
സ്റ്റേറ്റ് എന്റമോളജി ടീം പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതുമാണ്. ഓരോ ആഴ്ചയിലും ഐ.ഡി.എസ്.പി മീറ്റിംഗുകള്‍ കൂടി സര്‍വ്വൈലന്‍സ് ശക്തിപ്പെടുത്തുകയും അവലോകനം നടത്തുകയും ചെയ്തു വരുന്നതായി മന്ത്രി കൂട്ടിചേര്‍ത്തു.
Leave a Reply