ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന അഴിമതി; ബാങ്ക് പ്രസിഡന്റിനും കോൺഗ്രസ് നേതാവിനും സസ്പെൻഷൻ
ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന അഴിമതി; ബാങ്ക് പ്രസിഡന്റിനും കോൺഗ്രസ് നേതാവിനും സസ്പെൻഷൻ
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന വയനാട്ടിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനാണ് ഇരുവരെയും അന്വേഷണ വിധേയമായി ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. ഡി.സി.സി മുന്‍ ട്രഷറര്‍ കെ.കെ ഗോപിനാഥന്‍, അര്‍ബന്‍ബാങ്ക് പ്രസിഡന്റ് ഡോ. സണ്ണി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് നടപടി. ബാങ്ക് നിയമന ആരോപണവുമായി ബന്ധപ്പെട്ട് വയനാട് ഡി.സി.സി നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍ മേലാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നടപടി. റിപ്പോര്‍ട്ട് പ്രകാരം ഇരുവരുടെയും പ്രവൃത്തി ഗൗരവതരവും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതുമാണ്. ഇത് പാര്‍ട്ടി വിരുദ്ധവും അച്ചടക്ക ലംഘനവുമാണന്നുമാണ് സസ്പെന്‍ഷന്‍ സംബന്ധിച്ച് ഇരുവര്‍ക്കും കെ സുധാകരന്‍ അയച്ച കത്തില്‍ പറയുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടങ്കില്‍ ഒരാഴ്ചക്കകം രേഖാമൂലം അറിയിക്കണമെന്നും സമയത്തിനുള്ളില്‍ അറിയിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കത്തിലുണ്ട്. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കില്‍ പ്യൂണ്‍, വാച്ച്മാന്‍ തസ്തികയിലേക്കുള്ള നിയമനങ്ങള്‍ക്കായി രണ്ട് കോടിയോളം രൂപ കോഴ വാങ്ങിയെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആരോപണം ഉയര്‍ന്നത്. ഇതോടെയാണ് ഡി.സി.സി പ്രസിഡന്റ് മൂന്നംഗ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തിയത്.
Leave a Reply