കോവിഡ്: ജില്ലയിലെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജം; ആശുപത്രികളില്‍ 22 ശതമാനം കിടക്കകളില്‍ മാത്രം രോഗികള്‍
കൽപ്പറ്റ : ജില്ലയിലെ കോവിഡ് ആശുപത്രികളിലെയും മറ്റ് പരിചരണ കേന്ദ്രങ്ങളി ലേയും ആരോഗ്യ സംവിധാനങ്ങള്‍ സുസജ്ജമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ. സക്കീന പറഞ്ഞു. ആശങ്കയുടെ സാഹചര്യമില്ല. ആശുപത്രി കിടക്കകള്‍, ഐസിയുകള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവയെല്ലാം നിലവിലെ സാഹചര്യങ്ങള്‍ നേരിടാന്‍ പര്യാപ്തമാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുളള മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം സജ്ജീകരണങ്ങള്‍ പൂര്‍ണമാകും.
നിലവില്‍ ആശുപത്രികളില്‍ കോവിഡ് ചികില്‍സക്കായി നീക്കി വെച്ച ബെഡുകളില്‍ 22 ശതമാനത്തില്‍ മാത്രമാണ് രോഗികള്‍ ഉളളത്. ചൊവ്വാഴ്ച വരെയുളള കണക്കനുസരിച്ച് വിവിധ ആശുപത്രികളിലായി സജ്ജമാക്കിയിരുന്ന ആകെ 896 കിടക്കകളില്‍ 197 എണ്ണത്തില്‍ രോഗികള്‍ ഉണ്ട്. 699 ബെഡുകള്‍ ഒഴിഞ്ഞ് കിടക്കുന്നു. സി.എസ്.എല്‍.ടി.സികളില്‍ ഒരുക്കിയ കിടക്കകളില്‍ 36.99 ശതമാനം മാത്രമാണ് ഉപയോഗത്തിലുളളതെന്നും 109 ബെഡുകള്‍ ഒഴിഞ്ഞുകിടക്കുന്നതായും ഡി.എം.ഒ പറഞ്ഞു. സി.എസ്.എല്‍.ടി.സികളില്‍ ഒഴിവുള്ള 109 ഉള്‍പ്പെടെ ആകെ 808 കിടക്കകള്‍ ഒഴിഞ്ഞ് കിടക്കുന്നു.
സി.എസ്.എല്‍.ടി.സികളിലെ 173 ഉള്‍പ്പെടെ ആകെ 1069 ബെഡുകളാണ് കോവിഡ് രോഗികള്‍ക്കായി ജില്ലയില്‍ മാറ്റിവച്ചിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 277 ഉം സ്വകാര്യ ആശുപത്രികളില്‍ 619 ഉം ബെഡുകളാണ് ആകെ സജ്ജീകരിച്ചത്. ആശുപത്രികളിലെ സാധാരണ ബെഡുകള്‍ 512, ഓക്‌സിജന്‍ ബെഡുകള്‍ 257, ഐ.സി.യു ബെഡുകള്‍ 127, വെന്റിലേറ്ററുകള്‍ 63, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ 37 എന്നിങ്ങനെയാണ് കണക്ക്. 26 ഐ.സി.യു കിടക്കകളിലും 5 വെന്റിലേറ്ററുകളിലും ഇപ്പോള്‍ രോഗികളുണ്ട്. 44 രോഗികള്‍ക്കാണ് ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നത്.
Leave a Reply