കൃഷ്ണഗിരി വില്ലേജിലെ വീട്ടിമരം കൊള്ള: ക്രിമിനൽ കേസ്സെടുക്കണം;കുറ്റവാളികളെ അറസ്റ്റു ചെയ്യണം:വയനാട് പ്രകൃതി സംരംക്ഷണ സമിതി
ബത്തേരി : ബത്തേരി താലൂക്കിൽ കൃഷ്ണഗിരി വില്ലേജിലെ പാണ്ഡാ ഫുഡ്സ് എസ്റ്റേറ്റിൽ നടന്ന കോടികളുടെ വീട്ടിമരം കൊള്ളക്ക് ഉത്തരവാദികളായ ഉടമകളുടെയും കൃഷ്ണഗിരി വില്ലേജ് ഓഫീസറുടെയും പേരിൽക്രിമിനൽ കേസ്സ് റജിറ്റർ ചെയ്യണമെന്നും പ്രതികളെ അറസ്റ്റു ചെയ്യണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ജില്ലാ കളക്ടറോട്ആവശ്യപ്പെട്ടു. സർക്കാർ ഭൂമിയും സ്വത്തും തട്ടിയെടുക്കാൻ നടന്ന ക്രിമിനൽ കുറ്റവും ഗൂഢാലോചനയും വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണം.
വീട്ടിമരം അടക്കമുള്ള കോടികളുടെ മരം മുറിച്ചു മാറ്റാൻ എസ്റ്റേറ്റുടമകളും വില്ലേജ് ഓഫീസറും ഗൂഢാലോചന നടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. സർക്കാർ ഭൂമിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ മുൻ കൈവശക്കാരിൽ നിന്നും കൈവശാവകാശം വില കൊടുത്ത് വാങ്ങിയശേഷം പല പേരുകളിൽ പട്ടയം സമ്പാദിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിരവധി കേസ്സുകൾ ഉടമകൾ നടത്തിയിട്ടുണ്ട്. സർക്കാർ നിശ്ചയിച്ച മാർക്കറ്റു വിലക്കെതിരെയും മൂന്നു പ്രാവിശ്യം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പട്ടയം ലഭിക്കാൻ വേണ്ടി ഹൈക്കോടതിയിൽ നൽകിയിരുന്ന അവസാനത്തെ കേസ്സ് പിൻവലിക്കുകയാണുണ്ടായത്. ഇതെല്ലാം വില്ലേജ് ഓഫീസർക്ക് അറിയാവുന്നതാണ്. ഭൂമി ജന്മാവകാശമുള്ളതാണെന്ന വില്ലേജ് ഓഫീസറുടെയും ഉടമകളുടെയും വാദം വ്യാജമാണ്. സർക്കാറിന്റെ ഭൂമിയാണ് ഇവരുടെ കൈവശമുള്ളത്. കോടികൾ വില വരുന്ന മരത്തിന് പുറമെ അനേകകോടി വിലവരുന്ന ഭൂമി സ്വന്തമാക്കാനും ശ്രമം നടന്നിട്ടുണ്ട്.
സർക്കാർ ഭൂമിയിലാണ് കോടികളുടെ വീട്ടിമരം കൊള്ള നടന്നത്. കൃഷ്ണഗിരി വില്ലേജിൽ സമീപകാലത്തു നടന്ന പട്ടയ വിതരണവും മരം മുറിക്കുള്ള എൻ. ഒ.സി കളും അന്വഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണം .
ബത്തേരി തഹസിൽദാർ ജില്ലാ കലക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകിയിട്ട് 10 ദിവസം കഴിഞ്ഞിട്ടും കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകാത്തത് ഉത്കണ്ഡാജനകമാണ്. മണ്ണിന്റെ മക്കളായ ആദിവാസികളും മറ്റുഭ്രരഹിതരുമായ പതിനായിരങ്ങൾ വയനാട്ടിലുണ്ട്. ഇവർക്ക് ഒരു തുണ്ട് ഭൂമി നൽകാതെ സമ്പന്നർക്ക് സർക്കാർ ഭ്രമിനൽകുന്ന നയം സർക്കാർ തിരുത്തണം. പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി , റവന്യൂ മന്ത്രി, റവന്യൂ സെക്രട്ടറി എന്നിവർക്ക് സമിതി പരാതി നൽകി. സമിതിയോഗത്തിൽ എൻ. ബാദുഷ അധ്യക്ഷൻ. എം ഗംഗാധരൻ, തോമസ്സ് അമ്പലവയൽ, ബാബു മൈലമ്പാടി, സണ്ണി മരക്കടവ് പ്രസംഗിച്ചു.
Leave a Reply