ഭിന്നശേഷികാരനായ വിമുക്തഭടനെ നടുറോഡിൽ ഇറക്കിവിട്ടതായി പരാതി
കല്‍പ്പറ്റ: നൂറ് ശതമാനം ഭിന്നശേഷികാരനായ വിമുക്തഭടനെ കല്‍പ്പറ്റ എക്‌സ് സര്‍വ്വീസ് മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സര്‍വീസ് പോളിക്ലിനിക്കില്‍ നിന്നും നടുറോഡില്‍ ഇറക്കി വിട്ടതായി പരാതി.ചികിത്സാര്‍ത്ഥം കല്‍പ്പറ്റ ഇ.സി.എച്ച്.എസില്‍ പോയ മീനങ്ങാടി സ്വദേശി ടി സി റോയിയാണ് ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയത്. പോളിക്ലിനിക്കിലെ താത്കാലിക ജീവനക്കാരനായ ജോയി ഇന്‍സ്പെക്ഷന്‍ നടക്കുന്നതിന്റെ പേര് പറഞ്ഞ് ഇദ്ദേഹത്തെ ബലമായി പിടിച്ച് മുച്ചക്രവാഹനമുള്‍പ്പെടെ റോഡിലേക്കു തള്ളി വിടുകയായിരുന്നുവെന്നാണ് പരാതി. അരയ്ക്ക് താഴേക്കു സ്വാധീനം ഇല്ലാത്ത റോയി ഏറെ നേരം വെയിലത്ത് ഇരിക്കുകയും ചെയ്യേണ്ടി വന്നതായും പറയുന്നു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും, വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ സേവനം നടത്തി വരുന്ന സ്ഥാപനത്തിനെ മോശമാക്കാന്‍ സ്ഥാപനത്തില്‍ നിന്നും മുന്‍പ് പുറത്താക്കിയ ചിലര്‍ ചില സംഘടനകളെ കൂട്ട് പിടിച്ച് നടത്തുന്ന വ്യാജ പ്രചരണമാണിതെന്നും ആരോപണ വിധേയനായ ജോയിയും, സ്ഥാപന അധികാരികളും പറഞ്ഞു.
കുറ്റാരോപിതനെതിരെ നിരവധി പരാതികള്‍ മുന്‍പും ഉണ്ടായിരുന്നതായും ഇയാള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്നും കേരള ജയ് ഹിന്ദ് എക്‌സ് സര്‍വ്വീസ്മാന്‍ സംഘടന ആവശ്യപ്പെട്ടു. സ്ഥാപന അധികൃതര്‍ വളരെ മാന്യമായാണ് പെരുമാറുന്നതെന്നും എന്നാല്‍ താല്‍ക്കലിക ആംബുലന്‍സ് ഡ്രൈവറാണ് ധാര്‍ഷ്ഠ്യത്തോടെ പെരുമാറുന്നതെന്നും സംഘടന ആരോപിച്ചു. പലരും പല തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും സംഘടന പറഞ്ഞു.
എന്നാല്‍ പരാതിക്കാരനായ റോയിയുടെ ശാരീരിക വൈഷമ്യങ്ങള്‍ പരിഗണിച്ച് താനാണ് ഡോക്ടറുടെ അടുത്തേക്കും മറ്റും മുച്ചക്ര വാഹനത്തില്‍ പോകാന്‍ സഹായിച്ചതെന്ന് ജോയി വ്യക്തമാക്കി. പരിശോധനയും മറ്റും കഴിഞ്ഞ് റോയി പുറത്തിറങ്ങിയ ശേഷം, വീണ്ടും തന്റെ ഭാര്യക്കും മരുന്ന് വേണമെന്ന് പറഞ്ഞതിനാല്‍ മറ്റ് രോഗികള്‍ ഉള്ളതിനാല്‍ കുറച്ച് നേരം കാത്ത് നില്‍ക്കാന്‍ മാത്രമാണ് പറഞ്ഞതെന്നും ജോയി പറഞ്ഞു. ഇതാണ് പരാതിക്കിടയാക്കിയതെന്നും ജോയി വ്യക്തമാക്കി.
Leave a Reply