വായന സർവെ നാളെ തുടങ്ങും.
ഗ്രാമീണ ഗ്രന്ഥശാലകളുടെ കാലാനുസൃതമായ മാറ്റം ലക്ഷ്യമിട്ട് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായന സർവേക്ക് ജൂലൈ 17 ന് സംസ്ഥാന വ്യാപകമായി തുടക്കമാകും. ഗ്രന്ഥശാലാ സംഘത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന വർഷമാണ് 2019. പബ്ലിക് ലൈബ്രറികളുടെ പ്രവർത്തനങ്ങളെ കുറിച്ച് യുനെസ്കോ പുറപ്പെടുവിച്ച മാനിഫെസ്റ്റോകളെ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിലെ ഗ്രന്ഥശാല സംഘം അതിന്റെ പ്രവർത്തങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. 1949 ലെ ഒന്നാം മാനിഫെസ്റ്റോയിൽ ശരിയായ പുസ്തകം ശരിയായ വായനക്കാരന് യഥാസമയം എത്തിച്ചു കൊടുക്കലാണ് പബ്ലിക് ലൈബ്രറിയുടെ ലക്ഷ്യമെങ്കിൽ 1994 ലെ മൂന്നാം മാനിഫെസ്റ്റോയിൽ എല്ലാത്തരത്തിലുള്ള അറിവും വിവരങ്ങളും ഉപയോക്താക്കൾക്ക് പെട്ടന്ന് എത്തിച്ചു കൊടുക്കുന്ന പ്രാദേശിക വിവര കേന്ദ്രങ്ങളാണ് പബ്ലിക് ലൈബ്രറികൾ എന്നാണ് യുനെസ്കോ വ്യക്തമാക്കിയത്. ഈ നിലയിലേക്ക് പബ്ലിക് ലൈബ്രറികളെ ഉയർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങളുടെ ആദ്യഘട്ടമാണ് വായന സർവെ. കേരളത്തിലെ 2000 കുടുംബങ്ങളാണ് സർവേക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
വൈത്തിരി താലൂക്കിലെ വായന സർവേയുടെ ഉദ്ഘാടനം മുട്ടിൽ പഞ്ചായത്ത് ലൈബ്രറി നേതൃസമിതിക്ക് കീഴിലെ പനങ്കണ്ടി സദ്ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മംഗലത്ത് കുഞ്ഞിരാമൻ നായരുടെ വീട്ടിൽ നിന്നും ആരംഭിക്കും. സർവേയുടെ ഉദ്ഘാടനം മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് പി ഭരതൻ നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. സർവെ എന്യൂമറേറ്ററും ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂറ്റീവ് അംഗവുമായ എ കെ മത്തായി, മുട്ടിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹസീന തുടങ്ങിയവർ സംസാരിക്കും. സർവെ ജൂലൈ 31ന് പൂർത്തീകരിക്കും.
Leave a Reply