മദ്ധ്യവയസ്കനെ സ്റ്റേഷനിൽ മർദിച്ച സംഭവത്തിൽ എസ്.ഐ.ക്കും എ.എസ്.ഐക്കുമെതിരെ കോടതി കേസെടുത്തു
മദ്ധ്യവയസ്കനെ സ്റ്റേഷനിൽ മർദിച്ച സംഭവം എസ്.ഐ.ക്കും എ.എസ്.ഐക്കുമെതിരെ കേസെടുത്ത് കോടതി. തലപ്പുഴ എസ്.ഐ ജിമ്മിക്കും, എ.എസ്.ഐ.ആയിരുന്ന സുരേഷ് ബാബുവിനുമെതിരെയാണ് മാനന്തവാടി ജൂഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ്സ് കോടതി 1 ആണ് കേസെടുത്തത്.ഏപ്രിൽ 4 ന് കോടതിയിൽ ഹാജരാവാനും നിർദ്ദേശിച്ചു.
കേളകം സ്വദേശിയായ വള്ളാംകോട്ടയിൽ മനോജ് ജോസഫ് നൽകിയ സ്വകാര്യ അന്യായത്തിലാണ് തലപ്പുഴ എസ്.ഐ.ആയ പി.ജെ.ജിമ്മിക്കും, എ.എസ്.ഐ.ആയിരുന്ന സുരേഷ് ബാബുവിനുമെതിരെ ഒന്നും, രണ്ടും പ്രതികളായി മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 1 ഇരുവർക്കുമെതിരെ കേസ് എടുത്തത്. ഐ.പി.സി.323,324,506 ( i) എന്നീ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.2019 ഏപ്രൽ 4 നാണ് കേസിനാസ്പദമായ സംഭവം. മനോജ് ഓടിച്ചിരുന്ന ടിപ്പർ തവിഞ്ഞാൽ 44 ൽ വെച്ച് ഒരു ബൈക്ക് കാരനെ തട്ടി എന്ന കാരണo പറഞ് മനോജിനോട് തലപ്പുഴ സ്റ്റേഷനിൽ എത്താൻ നിർദ്ദേശിച്ചതനുസരിച്ച് മനോജ് സ്റ്റേഷനിലെത്തുകയും തന്റെ വാഹനമല്ല ബൈക്ക് ഇടിച്ചതെന്ന് പറയുകയുമുണ്ടായി.ചെയ്യാത്ത കുറ്റത്തിന് നഷ്ടപരിഹാരം നൽകാൻ പറ്റില്ല എന്നു പറഞ്ഞപ്പോൾ എസ്.ഐ.യും എ.എസ്.ഐ.യും ചേർന്ന് മർദ്ദിച്ചു എന്നാണ് മനോജ് സ്വകാര്യ അന്യായത്തിൽ പറഞ്ഞത്. മർദ്ദനമേറ്റ മനോജ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തിരുന്നു. ഈ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും, അന്ന് വന്ന പത്രവാർത്തകളുടെയും, മനോജിനെയും, മനോജിന്റെ രണ്ട് സുഹൃത്തുകളെ സാക്ഷികളായി വിസ്തരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കെതിരെയും കോടതി കേസ് എടുത്തത്.പരാതികാരനു വേണ്ടി മാനന്തവാടിയിലെ അഡ്വ.സജിമോൻ മാത്യു, എൽബി മാത്യു എന്നിവർ ഹാജരായി.
Leave a Reply