ഗോദാവരി കോളനി വീട് നിർമാണം: പഞ്ചായത്തംഗത്തിനെതിരെ ആരോപണ പ്രത്യാരോപണവുമായി നിവാസികൾ രംഗത്ത്
ഗോദാവരി കോളനി വീട് നിർമാണം: പഞ്ചായത്തംഗത്തിനെതിരെ ആരോപണ പ്രത്യാരോപണവുമായി നിവാസികൾ രംഗത്ത്
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ ഗോദാവരി കോളനിയിൽ വീടുനിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗത്തിനെതിരെ ആരോപണപ്രത്യാരോപണവുമായി കോളനിവാസികൾ. എട്ടാം വാർഡ് അംഗത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഒരുവിഭാഗവും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി മറ്റൊരു വിഭാഗവും വാർത്തസമ്മേളനം നടത്തി. കോളനിക്കാർക്ക് അനുവദിച്ച വീടുകളുടെ കരാർ മെംബർ നിർദേശിക്കുന്ന ആൾക്ക് മാത്രമേ നൽകാവൂവെന്നും അല്ലാത്തപക്ഷം വീടുകളുടെ പണിമുടക്കുമെന്നും ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഇതുസംബന്ധിച്ച് എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായി ഒരുവിഭാഗം കോളനിവാസികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയിൽ കഴിഞ്ഞ 20 വർഷത്തോളമായി താമസിച്ചുവരുന്നവർക്ക് മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് വീട് വെക്കാൻ ആറു ലക്ഷം രൂപ വീതം നൽകിയിരുന്നു. കരാർപ്രകാരം പ്രവൃത്തികൾ ആരംഭിക്കാനായ ഘട്ടത്തിലാണ് വാർഡ് അംഗം പി.എസ്. മുരുകേശൻ ഭീഷണിപ്പെടുത്തിയതെന്ന് ഇവർ പറഞ്ഞു. കരാറുകാരനെ ഒപ്പം കൂട്ടിയാണ് വാർഡ് അംഗം ഗുണഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നതെന്നും കോളനിവാസികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ.ആർ. സുബാഷ്, രഞ്ജിനി വിജീഷ്, കെ.സി. ചന്ദ്രൻ, സി.പി. രാജൻ, അനിഷ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.അതേസമയം, ചിലര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കോളനിയിലെ മറ്റൊരുവിഭാഗം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 240ഓളം
കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ മുന്‍വര്‍ഷങ്ങളില്‍ കരാറെടുത്ത് പാതിവഴിയിലുപേക്ഷിച്ച നിരവധി വീടുകളുണ്ട്. ഇത്തരം കരാറുകാരുടെ ബിനാമികള്‍ കോളനിയില്‍ പുതുതായി അനുവദിച്ച വീടുകള്‍ ഏറ്റെടുക്കാനുള്ള ശ്രമം നടത്തുകയാണ്. മുന്‍ ഭരണസമിതിയുടെ കാലത്ത് ക്രമവിരുദ്ധമായാണ് വീടുകള്‍ അനുവദിച്ചത്. ഇത്തരത്തില്‍ പണി പൂര്‍ത്തിയാക്കിയ വീടുകളില്‍ ഭൂരിഭാഗവും നിലവില്‍ ചോര്‍ന്നൊലിക്കുന്നു. വീടുകളില്‍ പ്ലാസ്റ്റിക് ഷീറ്റും ഭക്ഷണവും എത്തിച്ചുനല്‍കിയത് നിലവിലെ വാര്‍ഡ് അംഗമാണ്. വീടുകള്‍ കരാര്‍ നല്‍കുമ്പോള്‍ പണിപൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ നല്‍കാവൂയെന്നാണ് മെംബറുടെ നിര്‍ദേശം. മുന്‍കാലങ്ങളില്‍ വീടുനിര്‍മാണം ഏറ്റെടുത്ത് പാതിവഴിയിലുപേക്ഷിച്ചവര്‍ക്കെതിരെയും അവരുടെ ബിനാമികള്‍ക്കെതിരെയും അര്‍ഹതപ്പെട്ട അർബുദരോഗികളെ ഉള്‍പ്പെടെ തഴഞ്ഞ് അനര്‍ഹര്‍ക്ക് വീടനുവദിച്ചവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കോളനിവാസികള്‍ ആവശ്യപ്പെട്ടു. ഒ. ബാലന്‍, പി.കെ. ഗോപി, എ.പി. വിജേഷ്, ഗഞ്ചന്‍, കെ.വി. ബാലന്‍, കെ. പ്രദീപന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Leave a Reply