ബാബരി വിധി: ഇന്ത്യൻ നിയമ വ്യവസ്ഥയുടെ തകർച്ചയെ വെളിപ്പെടുത്തുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി
കൽപറ്റ: ബാബരി മസ്ജിദ് തകർത്ത കേസിൽ കുറ്റാരോപിതരെ മുഴുവൻ വെറുതെ വിടുകയും ഗൂഢാലോചന നടന്നില്ലെന്ന തീർപ്പിലെത്തുകയും ചെയ്ത ലഖ്നൗ സിബിഐ പ്രത്യേക കോടതിവിധി ഇന്ത്യൻ നിയമ, നീതി വ്യവസ്ഥയുടെ തകർച്ചയെയാണ് വെളിപ്പെടുത്തുന്നത് എന്ന് ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ സെക്രട്ടറിയേറ്റ്.
വിധി അപ്രതീക്ഷിതമല്ല. ബാബരി ക്കേസിലടക്കം സമീപകാലത്ത് പരമോന്നത കോടതിയുൾപ്പെടെ നടത്തിയ വിധി പ്രസ്താവങ്ങളുടെ സ്വാഭാവിക തുടർച്ച മാത്രമാണിത്.
പള്ളി പൊളിച്ചത് കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
മസ്ജിദ് തകർത്തതിന് ശേഷം സംഘ് പരിവാർ നേതാക്കൾ ആഹ്ലാദം പ്രകടിപ്പിച്ചതിന്റെ ചിത്രങ്ങൾ രാജ്യം കണ്ടതാണ്. കുറ്റാരോപിതർക്കെതിരായ വേണ്ടത്ര തെളിവുകൾ അന്വേഷണ ഏജൻസി കോടതിയിലെത്തിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷനുകളും ഇക്കാര്യം രാജ്യത്തോട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും കോടതിക്ക് കുറ്റക്കാരെ കണ്ടെത്താനാവുന്നില്ലെങ്കിൽ സംഘ് പരിവാർ താൽപര്യങ്ങൾക്ക് ഇന്ത്യൻ നീതി വ്യവസ്ഥ കീഴടങ്ങി എന്നു മാത്രമേ മനസ്സിലാക്കാനാവൂ. ഇന്ത്യൻ ജനതയ്ക്ക് കോടതികളിലുള്ള സംശയം വർദ്ധിപ്പിക്കും എന്നതിൽ കവിഞ്ഞ ഒരു സംഭാവനയും ഈ വിധി രാഷ്ട്രത്തിന് നൽകുന്നില്ല.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിഛായ തകർച്ചക്ക് വിധി ആക്കം കൂട്ടും. സംഘ് പരിവാർ ആധിപത്യ കാലത്ത് ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും വേണ്ടി ഇന്ത്യൻ ജനത ഒന്നിച്ചണിനിരക്കേണ്ടതിന്റെ അനിവാര്യത ഈ വിധി അടയാളപ്പെടുത്തുന്നു.
ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ പ്രസിണ്ടന്റ് ടി.പി. യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ സമീർ , നവാസ് പൈങ്ങോട്ടായി, ഖാലിദ് പി, ജലീൽ കണിയാമ്പറ്റ, നൂഹ് മാൻ, എ.സി ആലിക്കുട്ടി എന്നിവർ സംസാരിച്ചു.
Leave a Reply