വയനാട്ടിൽ വീണ്ടും കുരങ്ങുപനി മരണം: രോഗമെത്തിയത് കർണാടകയിൽ നിന്ന്
വയനാട്ടിൽ വീണ്ടും കുരങ്ങുപനി മരണം: രോഗമെത്തിയത് കർണാടകയിൽ നിന്ന്.
മാനന്തവാടി: വയനാട്ടിൽ വീണ്ടും കുരങ്ങുപനി ബാധിച്ച് ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ ബസവൻ- ലക്ഷ്മി ദമ്പതികളുടെ മകൻ സുധീഷ് (23) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി പനി ബാധിച്ച് ചികിത്സയിലായിരിക്കെ ഞായറാഴ്‌ച രാത്രി ജില്ലാ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മാർച്ച് 23- ന് കുരങ്ങു പനി ബാധിച്ച് ഇതേ കോളനിയിൽ മരിച്ച സുന്ദരന്റെ ബന്ധുവാണ് സുധീഷ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിർത്തി ഗ്രാമമായ കർണാടകയിലെ ബൈരക്കുപ്പ ഹോസള്ളിയിൽ അവിടെ നിന്നുള്ള യുവതിയെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു.കൂലിപ്പണിക്കാരനായ സുധീഷ് പനി ബാധിച്ചാണ് വയനാട്ടിലേക്ക് വന്നത്. ഹോസള്ളിയിലും കുരങ്ങുപനി ബാധിച്ച് നേരത്തെ രണ്ട് പേർ മരിച്ചിരുന്നു. ക്യാസന്നൂർ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്. ഡി.) അഥവാ കുരങ്ങുപനിക്കെതിരെ അതിർത്തി പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് നേരത്തെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു . വിവിധ തരത്തിലുള്ള ബോധവത്ക്കരണ പരിപാടികളും നടത്തിയിരുന്നു. ജനുവരി മുതലാണ് വയനാട്ടിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്.
സുധീഷിന്റെ മൃതദേഹം കോളനി ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ഗൗരി.
Leave a Reply