ആദിവാസി ബാലന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം: എസ്.ടി. മോര്‍ച്ച
കല്‍പ്പറ്റ: പടിഞ്ഞാറത്തറ പൂക്കോട്ട്കുന്ന് ആദിവാസി കോളനിയിലെ അഖിലിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്ന് എസ്ടി മോര്‍ച്ച
വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ കൂലി ചോദിച്ച് ചെന്നപ്പോള്‍ ഒളിഞ്ഞു നോക്കി എന്ന് ആരോപിച്ച് ബ്രാഞ്ച് സെക്രട്ടറിയും കുടുബവും അഖിലിനെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പിറ്റേ ദിവസം ആണ് അഖിലിനെ വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അഖിലിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് അഖില്‍ മരിച്ചതെന്നും അന്നേ നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ കാര്യം പോലീസ് ഗൗരവത്തില്‍ എടുത്തില്ല. മാത്രമല്ല അഖിലിന്റെ മൃതശരീരം മാറ്റുന്ന സമയത്ത് വീട്ടുകാരെയോ ബന്ധുക്കളെയോ അങ്ങോട്ട് കടത്തി വിടാനോ മൃതശരീരം കാണാനോ സമ്മതിച്ചില്ല. മരണപ്പെട്ട് കിടക്കുന്ന സമയത്തും അഖിലിന്റെ കാലില്‍ ചെരുപ്പുണ്ടായിരുന്നു. കയര്‍ ശരിയായി കഴുത്തില്‍ കുടുങ്ങിയിട്ടുമില്ല. കൂടാതെ തൂങ്ങി മരണം സംഭവിക്കാന്‍ പാകത്തിനുള്ള മരക്കൊമ്പില്‍ ആയിരുന്നില്ല മൃതശരീരം കണ്ടെത്തിയതും. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ബന്ധുക്കളെ അറിയിച്ചിട്ടില്ല. 17 വയസു മാത്രമുള്ള പ്രായപൂര്‍ത്തിയാകാത്ത അഖിലിനെ 19 വയസുകാരന്‍ ആക്കി മാറ്റിയതും ദ്രുദഗതിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ശരീരം സംസ്‌കരിച്ചതും സംശയം ഇരട്ടിയാക്കുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധുക്കളെ അന്വേഷണ ഉദ്യോഗസ്ഥന്‍ അധിഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. കോളനിവാസികളെ സാക്ഷികളാക്കുന്നതിന് പകരം കോളനിക്ക് പുറത്തുള്ള പ്രദേശവാസികള്‍ അല്ലാത്തവരെയാണ് സാക്ഷികളാക്കിയതെന്നും ഇവർ പറഞ്ഞു.
കാര്യക്ഷമമായ അന്വേഷണം നടന്നില്ലങ്കിൽ പ്രക്ഷോഭം ശക്തമാക്കും.
Leave a Reply