ചരക്ക് സേവനനികുതി ഇന്റലിജൻസ് നടത്തുന്ന പിടിച്ചുപറിയും കൊള്ളയും അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി
കൽപ്പറ്റ :
ഓണക്കാലത്ത് ഇ- വേ ബില്ലിലെ സാങ്കേതികത്വം ദുരുപയോഗം ചെയ്ത് വയനാട് ചരക്ക് സേവനനികുതി ഇന്റലിജൻസ് നടത്തുന്ന പിടിച്ചുപറിയും കൊള്ളയും അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി കൽപ്പറ്റ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ചെറുകിട വ്യാപാരികൾ, ചരക്കുകൾ, ഇലക്ട്രോണിക്സ് മൊബൈൽ ആക്സസറി അടക്കമുള്ള വസ്തുക്കൾ അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും കൊണ്ടുവരുന്നത് കൊറിയർ പാർസൽ വഴിയാണ്. ചരക്ക് സേവന നികുതി ഉദ്യോഗസ്ഥർ പാഴ്സൽ കേന്ദ്രങ്ങളിൽ ക്യാമ്പ് ചെയ്ത് ചില സാങ്കേതികമായ നിസാര കാര്യങ്ങൾ പോലും വലിയ വെട്ടിപ്പായി ചിത്രീകരിച്ച് വ്യാപാരികൾക്ക് വൻ തുക പിഴയിട്ട് ജി.എസ് റ്റി ചട്ടങ്ങൾ തന്നെ അട്ടിമറിക്കുകയാണെന്നും, കോവിഡ് കാലത്ത് അരാജകത്വം സൃഷ്ടിക്കുന്നത് വയനാട്ടിലെ ജി എസ് റ്റി വിജിലൻസ് അവസാനിപ്പിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ ജി എസ് റ്റി ഇന്റലിജൻസ് നിയമം ദുർവ്യാഖ്യാനം ചെയ്ത് നടത്തുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 10.30 മണിക്ക് വയനാട് ജിഎസ് റ്റി കമീഷണറുടെ ഓഫീസിന് മുന്നിൽ സംഘടനയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിൻ്റെ തുടക്കമെന്ന നിലയിൽ ധർണ നടത്തും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ. കെ. വാസുദേവൻ, ജനറൽ സെക്രട്ടറി ഒ വി.വർഗീസ്, ട്രഷറർ ഹൈദ്രു, നൗഷാദ് കാക്കവയൽ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply