ചൂടുപിടിച്ച് കോഴ ആരോപണം; ബത്തേരിയിൽ യുഡിഎഫ് പ്രതിഷേധം ഇന്ന്
ചൂടുപിടിച്ച് കോഴ ആരോപണം; ബത്തേരിയിൽ യുഡിഎഫ് പ്രതിഷേധം ഇന്ന്
സുൽത്താൻ ബത്തേരി: വയനാട്ടിൽ ബി ജെ പി കോഴ ആരോപണത്തിൽ മുങ്ങി നിൽക്കുമ്പോൾ കൂടുതൽ പേരിൽ നിന്ന് ഇന്ന് ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുക്കും. പ്രസീത പുറത്തുവിട്ട പുതിയ വിവരങ്ങൾ പ്രകാരം കോഴപ്പണം കൊണ്ടുവന്നവരും സൂക്ഷിച്ചവരുമുൾപ്പെടെയുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.
ജാനുവിന് 25 ലക്ഷം കൊടുക്കാൻ ബി.ജെ.പി.യുടെ സംഘടനാ സെക്രട്ടറി എം. ഗണേഷിനോട് പറഞ്ഞ് ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫോണിൽ സംസാരിക്കുന്നതായി പറയപ്പെടുന്ന ശബ്ദരേഖയാണ് ഇതിൽ പ്രധാനം.
മാർച്ച് 25-നാണ് സുരേന്ദ്രന്റെ ഫോൺ വന്നതെന്നും തൊട്ടടുത്ത ദിവസം രാവിലെ ബി.ജെ.പി. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ തങ്ങൾ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോർട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്നും പ്രസീത മൊഴി നൽകിയിരുന്നു.പണം സൂക്ഷിച്ച ഒരു വീടിനേക്കുറിച്ചും സൂചനയുണ്ട്.
എഴുപത്തഞ്ച് ലക്ഷത്തോളം രൂപയുടെ കണക്കുകളാണ് തെരെഞ്ഞെടുപ്പ് ചിലവായി ബത്തേരി മണ്ഡലത്തിൽ മാത്രം ബി ജെ പി സംഘടനാതലത്തിൽ അവതരിപ്പിച്ചത്.പല നേതാക്കൾക്കും ഈ തുകയുടെ വിനിയോഗത്തേക്കുറിച്ച് അറിയില്ലായിരുന്നു.ഇതേ ചൊല്ലി ഭിന്നതയും രൂക്ഷമാണ് ജില്ലാ ഘടകത്തിൽ.
അതേസമയം സംസ്ഥാന സര്‍ക്കാറിന്റെ ഒത്താശയോടെ നടന്ന മരംകൊള്ളയിൽ ജുഡീഷ്യല്‍ അന്വേഷണം വേണം, നിരക്ഷരരായ ആദിവാസികളെയടക്കം കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഢാലോചന അനുവദനീയമല്ല തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബത്തേരിയിലെ സർക്കാർ ഓഫീസുകൾക്ക് മുൻപിൽ ഇന്ന് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം നടത്തും.
Leave a Reply