കൗമാര മനസ്സ് തൊട്ടറിഞ്ഞ് ശാസ്ത്ര കേരളം കൗമാരപ്പതിപ്പ് പുറത്തിറങ്ങി
കൽപ്പറ്റ: കൗമാര മനസ്സ് തൊട്ടറിഞ്ഞ് ശാസ്ത്ര കേരളം കൗമാരപ്പതിപ്പ് പുറത്തിറങ്ങി. ശാസ്ത്ര സാഹിത്യ പരിഷത് പ്രസിദ്ധീകരമായ ശാസ്ത്ര കേരളം ഇത്തവണത്തെ ലക്കം കൗമാരം സ്‌പെഷ്യൽ ആണ്.
കൗമാരത്തിൻ്റെ ഉത്കണ്ഠകളും വ്യാകുലതകളുമായി പുറത്തിറങ്ങിയ ഒക്ടോബർ ലക്കം വിശേഷൽ പ്പതിപ്പ് കോവിഡ് സാഹചര്യത്തിൽ ഏറെ ശ്രദ്ധേയമാകുന്നു.
''എന്നുമെന്റെ ചിറകിന്റെ കീഴിൽ
നിന്നു നിന്റെ വയറു നിറയ്ക്കാമെന്നു തോന്നുന്ന തോന്നലു വേണ്ട
നിന്റെ ജീവിതം നിൻകാര്യം മാത്രം”
കടമ്മനിട്ടയുടെ പ്രസിദ്ധമായ വരികൾ കൗമാരക്കാരെ ഓർമിപ്പിച്ചു കൊണ്ടാണ് ശാസ്ത്രകേരളം കൗമാരപ്പതിപ്പിൽ പാലക്കാട് ഗവ.മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി ജി വിനു പ്രസാദിൻ്റെ ലേഖനം തുടങ്ങുന്നത്.
കൂട്ടുകൂടാനാളില്ലാതായതും മൊബൈൽ 'ചങ്ങാത്തം' വരുത്തി വെച്ച വിനയുമെല്ലാം അപ്രതീക്ഷിത അവധിക്കിടയിൽ കുട്ടികളെ പിരിമുറുക്കത്തിലാക്കിയിട്ടുണ്ട്. വ്യായാമക്കുറവ്, ഭക്ഷണ ശീലങ്ങളിലെ മാറ്റം, ചിട്ടയില്ലായ്മ, പഠന സമ്മർദ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം അവരുടെ കൂടപ്പിറപ്പുകളായി. ഇവയ്ക്കെല്ലാം പരിഹാര നിർദേശങ്ങളുമായി കോവിഡ് @കൗമാരം എന്ന ഉപശീർഷകത്തിൽ പുറത്തിറങ്ങിയ ശാസ്ത്ര കേരളത്തിൽ മന:ശാസ്ത്ര വിദഗ്ധരുടെ കൈയൊപ്പ് പ്രകടമാണ്. മന:ശാസ്ത്ര വിദഗ്ധരുടെ 13 ലേഖനങ്ങൾ കുട്ടികൾക്ക് ഹൃദ്യമായ ഭാഷയിലും ശൈലിയിലുമാണ് അവതരിപ്പിച്ചത്.
കൗമാര മനസ്സിൻ്റെ ശാസ്ത്രം, കൗമാര ഭാഷ, ശരീരിക മാനസിക വ്യതിയാനങ്ങൾ, പൊതു സമൂഹവുമായുള്ള കണ്ണി ചേർക്കൽ തുടങ്ങി കൗമാരക്കാരും അവരുടെ രക്ഷിതാക്കളും അറിയേണ്ടതെല്ലാം പ്രതിപാദിച്ച കൗമാരപ്പതിപ്പിൻ്റെ വയനാട് ജില്ലാ തല പ്രകാശനം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ വി ലീല നിർവഹിച്ചു. എസ് കെ എം ജെ ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ എം കെ അനിൽകുമാർ ഏറ്റു വാങ്ങി. എ കെ ഷിബു, പി സുരേഷ് ബാബു, വി കെ മനോജ്, സുധീപ് ബൽറാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
Leave a Reply