July 16, 2026

യുവാവിന്റെ മരണം: സമഗ്രാന്വേഷണത്തിനു ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നീര്‍വാരം തലാപ്പള്ളില്‍ അബിന്റെ(25)മരണത്തില്‍  ദുരൂഹത ആരോപിച്ചും സമഗ്രാന്വേഷണം ആവശ്യപ്പെട്ടും പിതാവ് ചാക്കോ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി. അബിന്റേതു അപകട മരണമല്ലെന്നും ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. 
പുല്‍പ്പള്ളി-ദാസനക്കര  റോഡിലെ വട്ടവയലിനു സമീപം ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ 2016 ജൂണ്‍ ആറിനു രാത്രി ആ വഴി സഞ്ചരിച്ച ചിലരാണ് അബിനെ കണ്ടെത്തിയത്. 16 ദിവസത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. ബൈക്കില്‍ സഞ്ചരിച്ച അബിനെ ആരോ അടിച്ചുവീഴ്ത്തുകയോ മറ്റു വാഹനം ഉപയോഗിച്ചു തട്ടിവീഴ്ത്തുകയോ ആയിരുന്നുവെന്നാണ് സംശയം. അബിന്റെ ശരീരത്തില്‍ 16 പരിക്കുകള്‍ ഉണ്ടായിരുന്നു. ഇതില്‍ തലയുടെ പിന്നിലുള്ള മുറിവ്  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിയിരുന്നില്ല.  ഇതിന്റെ കാരണം പരിശോധിക്കേണ്ടതുണ്ട്. 
അപകടത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ദിവസം പകല്‍ അബിന്‍ പുല്‍പ്പള്ളി സീതാമൗണ്ടിലെ ബന്ധുവീട്ടിലായിരുന്നു. സുഹൃത്തുക്കളില്‍ ഒരാളാണ് അബിനെ രാത്രി പുല്‍പ്പള്ളിയില്‍ വിളിച്ചുവരുത്തിയത്. പിന്നീട് ഒന്നിച്ചു നീര്‍വാരത്തേക്കു വരുന്നതിനിടെ പാക്കത്തുവച്ചു താന്‍ അതുവഴി വന്ന മറ്റു കൂട്ടുകാര്‍ക്കൊപ്പം ജീപ്പിലും  അബിന്‍ ബൈക്കിലും വീട്ടിലേക്കു മടങ്ങിയെന്നാണ് സുഹൃത്ത് പറയുന്നത്. പരിക്കേറ്റ് അബോധാവസ്ഥയിലായ അബിന്റെ ഫോണിലേക്കു സുഹൃത്തിന്റെ വിളി വന്നിരുന്നു. കാള്‍ അറ്റന്‍ഡു ചെയ്ത യാത്രക്കാരില്‍ ആരോ ആണ് അബിന്‍ അപകടത്തില്‍പ്പെട്ട വിവരം സുഹൃത്തിനെ അറിയിച്ചത്. തുടര്‍ന്നു കൂട്ടുകാരെത്തിയാണ് അബിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിക്കുകള്‍ ഗുരുതരമായതിനാല്‍  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. 
പേര്യ വരയാല്‍ സ്വദേശിനിയായ നഴ്‌സുമായി അബിന്‍ പ്രണയത്തിലായിരുന്നു. വിവാഹാലോചന നടന്നുവെങ്കിലും നഴ്‌സിന്റെ വീട്ടുകാര്‍ പിന്തിരിഞ്ഞു. ഇതിനുശേഷവും  അബിന്‍ നഴ്‌സിനെയും വീട്ടുകാരെയും ഫോണില്‍ വിളിച്ചു വിവാഹതാത്പര്യം അറിയിച്ചു. അറിയിച്ചു. ഇതേത്തുടര്‍ന്നു നഴ്‌സിന്റെ കുടുംബാംഗങ്ങളില്‍ ഒരാള്‍ അബിനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. അബിന്‍ മരിക്കുന്നതിനു ഒരു മാസം മുമ്പായിരുന്നു ഇതെന്നും ചാക്കോയുടെ പരാതിയില്‍ വിശദീകരിക്കുന്നു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *