കർഷകരുടെ വായ്പയിന്മേലുള്ള ജപ്തി നടപടികൾ നിർത്തിവെക്കണം: സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: കാർഷിക മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കർഷകർ കരകയറുന്നത് വരെ കാർഷിക-വിദ്യാഭ്യാസ മുൾപ്പെടെ എല്ലാ വായ്പകളിന്മേലുമുള്ള ജപ്തി നടപടികളും നിർത്തിവെക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതിയുടെയും പ്രധാന പ്രവർത്തകരുടെയും യോഗം ആവശ്യപ്പെട്ടു. വായ്പാ കുടിശ്ശിയുടെ പേരിൽ ജപ്തിയും ഭൂമി കരസ്ഥപ്പെടുത്തൽ നടപടികളും ഊർജ്ജിതമാക്കി കർഷകരെ പൊറുതി മുട്ടിക്കുന്ന നടപടിയിൽ നിന്നും ബേങ്ക് അധികൃതർ പിൻമാറണം. ഡിസംബർ വരെയുള്ള മൊറോട്ടോറിയം കർഷകരുടെയും കാർഷികമേഖലയുടെയും പ്രശ്നങ്ങൾക്ക് പരിഹാരമാവില്ലെന്നും മൊറോട്ടോറിയ കാലത്തെ പലിശ ഒഴിവാക്കുന്നത് കർഷകർക്ക് ആശ്വാസമാവുമെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു.
കാർഷിക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് നടത്തി കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കുക, പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷി ഭൂമിയെയും പൂർണമായും ഒഴിവാക്കുക, പ്രകൃതി ക്ഷോഭത്തിൽ കൃഷിനാശം പറ്റിയ കർഷകർക്കുള്ള ആനുകൂല്യ വിതരണത്തിലെ താമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം തയ്യാറാവണമെന്നാവശ്യപ്പെട്ട് 26ന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത രാജ്ഭവൻ മാർച്ചിലേക്ക് ജില്ലയിൽ നിന്ന് 30 പ്രതിനിധികളെ പങ്കെടുപ്പിക്കും. സ്വതന്ത്ര കർഷക സംഘം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സ്ഥാനത്ത് നിന്നും സി. മമ്മിയെ നീക്കം ചെയ്യാൻ തീരുമാനിച്ചു.
എം. അന്ത്രു ഹാജി, ഉസ്മാൻ മേമന, സി. മുഹമ്മദ്, ലത്തീഫ് അമ്പലവയൽ, അലവി വടക്കേതിൽ, പി.കെ.മൊയ്തീൻ കുട്ടി, പി. കുഞ്ഞൂട്ടി, അസീസ് പൊഴുതന പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതവും സെക്രട്ടറി സി.മുഹമ്മദ് നന്ദിയും പറഞ്ഞു.
Leave a Reply