പുനരധിവാസം കാത്ത് വെണ്ണിയോട് ചെറിയമട്ടംക്കുന്ന് പണിയ കോളനി
പുനരധിവാസം കാത്ത് വെണ്ണിയോട്
ചെറിയമട്ടംക്കുന്ന് പണിയ കോളനി
കൽപ്പറ്റ : പ്രളയകാലത്ത് ഒരുമാസത്തിലധികം വെള്ളത്തില്‍ മുങ്ങിക്കിടന്ന കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ചെറിയമട്ടംക്കുന്ന് കോളനിക്കാര്‍ക്ക് പുനരധിവാസം വേണം. ജില്ലാ ഭരണകൂടം ദുരിതാശ്വാസ ക്യാമ്പിലെത്തി ഉറപ്പ് നല്‍കിയ പുനരധിവാസം എത്രയുംവേഗം നടപ്പാക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം. 20 സെന്റ് ഭൂമിയില്‍ പത്ത് കുടുംബങ്ങളാണ് താമസം. നിന്നുതിരിയാന്‍ ഇടമില്ല. അസുഖം വന്നാല്‍ ഒരുകിലോമീറ്റര്‍ മഞ്ചലില്‍ ഏറ്റണം. ഇത്തരത്തില്‍ മതിയായ ചികിത്സ കിട്ടാതെ മരണമടഞ്ഞവരും കോളനിയില്‍ ഉണ്ട്.
ഒരു മീറ്റര്‍ ഉയരത്തില്‍ നെല്‍പ്പാടത്തുകൂടി ഒരു കോണ്‍ക്രീറ്റ് നടപ്പാത കോളനിയിലേക്ക് തീര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ രണ്ട് ഭാഗത്തും വെള്ളം കയറുന്നതിനാല്‍ നടപ്പാത പ്രളയകാലത്ത് പ്രയോജനപ്പെടുന്നില്ല. തങ്ങളുടെ സമ്പാദ്യമെല്ലാം വീട് മാറുന്നതോടെ കവരുന്നതും ഇവിടെ പതിവാണ്. വെണ്ണിയോട് ചെറിയ പുഴയും വലിയ പുഴയും ഒന്നാകുന്നതോടെ കോളനിയില്‍ പ്രളയമാകും. ബാണാസുര അണകെട്ട് തുറക്കുന്നതിന് മുന്‍പുതന്നെ 17 ദിവസം ഇവിടം വെള്ളത്തിനടിയിലായിരുന്നു.
കോളനിയിലെ കയ്മക്കും സഹോദരി കറപ്പിക്കും പ്രായമേറെയായി. ഇരുവരും പരസ്പ്പര സഹവര്‍ത്തിത്തത്തോടെയാണ് കഴിയുന്നത്. മഴക്കാലം ഇവര്‍ക്ക് പേടിയുടെ കാലമാണ്. സീത-സിബേഷ്, ചുണ്ട, മിനി-ശിവന്‍, ശോഭന-സാബു, ബേബി-ബാബു, രാഘവന്‍-പാറ്റ, മുരുകന്‍-കൃഷ്ണ, അനുരാജന്‍-രമ്യ തുടങ്ങിയ കുടുംബങ്ങളെല്ലാം മറ്റെവിടെയെങ്കിലും മാറിതാമസിക്കണമെന്ന ആഗ്രഹക്കാരാണ്.
പ്രളയത്തിനുശേഷം ആര്‍ക്കും പണിയില്ല. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ മാത്രമാണ് ആശ്രയം. തൊഴിലുറപ്പില്‍ കൂലി ലഭിക്കാതെയായതോടെ ആരും പണിക്ക് പോകാതെയായി. എത്രയും വേഗം പുനരധിവാസം നടപ്പാക്കാണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
Leave a Reply