വേറിട്ട കാഴ്ചയായി സുനിത
ബത്തേരി: – വനിതകളുടെ അവകാശങ്ങൾ ,തുല്യത ,പങ്കാളിത്തം ഇവയെ കുറിച്ച് ഓർക്കാനും ,ഓർമ്മപ്പെടുത്താനും വനിതകൾക്കായി വനിതാ ദിനം ആചരിക്കുമ്പോൾ സമസ്ത മേഖലകളിലും തുല്യത ഉറപ്പു വരുത്തുകയാണ് വനിതകൾ. പുരുഷൻമാർ മാത്രം ചെയ്തു കൊണ്ടിരുന്ന പല തൊഴിലുകളിലും സ്ത്രീകളും ഏർപ്പെട്ടു തുടങ്ങി. അത്തരത്തിൽ ഒരു വനിതയാണ് മൂലങ്കാവ് പുത്തൂർമഠത്തിൽ സുനിത. പുരുഷൻമാർ മാത്രം ചെയ്തു കൊണ്ടിരുന്ന തൊഴിലായ നേന്ത്രക്കായ് വറുത്തത് അതേ രുചിയിൽ തയ്യാറാക്കുകയാണ് നാൽപ്പതുകാരിയായ സുനിത. സുൽത്താൻ ബത്തേരി ടൗണിൻ്റെ ഹൃദയഭാഗത്ത് കാലിക്കറ്റ് ചിപ്സ് എന്ന സ്ഥാപനത്തിലെ ജോലിക്കാരിയാണ് സുനിത.എട്ടു വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുനിത, ജോലിക്കാരി എന്ന രീതിയിലല്ല ,കടയുടമ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചിരിക്കുന്നത് സുനിതയെയാണ്. ഉടമ വല്ലപ്പോഴുമേ കടയിൽ എത്താറുള്ളു. നേന്ത്രക്കായ് വിലക്കെടുക്കുന്നതും ,പാകമായ നേന്ത്രക്കായുടെ തൊണ്ട് കീറുന്നതും ,മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് കായുടെ പശനീക്കി ,ആധുനിക രീതി ഉപയോഗിച്ച് കഷണങ്ങൾ ആക്കുന്നതും ,വെളിച്ചെണ്ണയിൽ വറുത്ത് പാകമാകുമ്പോൾ കോരിയെടുക്കുന്നതും ,അത് വില്പന നടത്തുന്നതും എല്ലാം സുനിത ഒറ്റക്ക്.വളരെയേറെ ബുദ്ധിമുട്ടുള്ള ജോലിയാണെങ്കിലും ,സ്ത്രീകൾക്ക് ഒരു പ്രചോദനമാണ് ഇതെന്നും ,സ്ത്രീകൾ എല്ലാ മേഖലകളിലും കടന്നു വരണമെന്നുമാണ് സുനിത പറയുന്നത്. കോഴിക്കോടൻ ഹൽവ പോലെ പേരുകേട്ട ഒന്നാണ് കോഴിക്കോടൻ കായ വറുത്തതും. സുനിതയുടെ കൈപ്പുണ്യത്തിൽ കോഴിക്കോടൻ രുചിയിൽ ഉണ്ടാക്കുന്ന കായ് വറുത്തതിന് ആവശ്യക്കാർ ഏറെ ആണ്. കുടിൽ വ്യവസായം ആയി സ്ത്രീകൾ ഈ തൊഴിലിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ,പൊതു സമൂഹത്തിന് മുന്നിൽ വേറിട്ട ഒരു കാഴ്ചയാണ് സുനിത. കർഷകനായ ഭർത്താവും, വിദ്യാർത്ഥികളായ രണ്ട് മക്കളും അടങ്ങുന്നതാണ് സുനിതയുടെ കുടുംബം.
ജയരാജ് ബത്തേരി
Leave a Reply