May 5, 2024

കബനീ പ്രൊജക്ട് ഓഫീസുകളും തസ്തികകളും നഷ്ടപ്പെടുത്തിയത് സർക്കാരിൻ്റെ പിടിപ്പുകേട്: കേരള എൻ.ജി.ഒ അസോസിയേഷൻ

0
കൽപ്പറ്റ: മണ്ണ് സംരക്ഷണ വകുപ്പിലെ കബനി പ്രൊജക്ടിനു കീഴിൽ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ആറ് ഓഫീസുകളും നൂറ്റി നാല് തസ്തികകളും നഷ്ടപ്പെട്ടത് സർക്കാരിൻ്റെ കഴിവുകേട് മൂലമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. കാർഷിക മേഖലയായ വയനാട് ജില്ലയിലെ ചെറുകിട കർഷകർക്ക് ഉപകാരപ്രദമാകേണ്ട ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കാൻ സഹായകമാകേണ്ട വകുപ്പിലെ തസ്തികകളാണ് ജില്ലക്ക് നഷ്ടപ്പെടുന്നത് എന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.വയനാട് പാക്കേജ് പോലുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ കർഷകരെ വഞ്ചിക്കുകയാണ് ഇടതു സർക്കാർ ചെയ്തത്.
2017 മുതൽ തന്നെ കേന്ദ്ര സർക്കാരിൽ നിന്നും അറിയിപ്പു ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാരും വകുപ്പ് അധികാരികളും ചേർന്ന് ജീവനക്കാരെ പെരുവഴിയിലാക്കിയിരിക്കുകയാണ്. 2020 ഏപ്രിൽ മുതൽ ശമ്പള വിതരണവും തടസ്സപെട്ടതോടു കൂടി ജീവനക്കാർക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. എന്നാൽ കബനീ പ്രൊജക്ട് തുടരാനാവില്ലെന്നും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ജീവനക്കാരെ നിലനിർത്തുന്നത് സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്നുമുള്ള ന്യായങ്ങൾ നിരത്തി വഞ്ചനാപരമായ നിലപാടാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. ഇല്ലാത്ത തസ്തികകളിലും പിൻ വാതിലിലൂടെയും നിയമനങ്ങൾ നേടിയ സ്വന്തക്കാരെ സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയ ഒരു സർക്കാരാണ് പി.എസ്.സി വഴി പരീക്ഷയെഴുതി ജോലിയിൽ കയറിയ ജീവനക്കാരെ ഇത്തരത്തിൽ പരിഹസിക്കുന്നത്.
നവംബർ ആദ്യവാരത്തിൽ തന്നെ രണ്ടു മാസത്തെ ശമ്പളം വിതരണം ചെയ്യാനും നിലവിലുള്ള ഒഴിവുകളിൽ ജീവനക്കാരെ പുനർ നിയമിക്കാനും കോടതി ഉത്തരവ് വന്നത് ജീവനക്കാർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. എന്നാൽ വനിതകളും വികലാംഗരും ഉൾപ്പെടെയുള്ള ജീവനക്കാരെ എങ്ങനെ പുനർവിന്യസിപ്പിക്കുമെന്നത് അവരെ ആശങ്കയിലാക്കുന്നുണ്ട്. ഒരു പാട് നിയമ പ്രശ്നങ്ങൾക്ക് വഴിവെക്കാനുള്ള സാഹചര്യവും ജീവനക്കാർ തള്ളിക്കളയുന്നില്ല. കേരള എൻ.ജി.ഒ അസോസിയേഷൻ കോടതി വിധിയെ സ്വാഗതം ചെയ്യുന്നു, എന്നാൽ എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കാൻ സർക്കാർ തയാറാകണം ഇനിയും വൈകിപ്പിച്ച് ജീവനക്കാരെ വഞ്ചിക്കരുത്. കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിച്ചാൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡണ്ട് മോബിഷ് .പി .തോമസ്, സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി ഷാജി എന്നിവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *