പോലീസുകാരുടെ സമ്മർദങ്ങൾ കുറക്കാൻ പ്രത്യേക അലവൻസിന് ശുപാർശ
തിരുവനന്തപുരം:പോലീസക്കാരുടെ സമ്മർദ്ദങ്ങൾ കുറക്കാൻ അലവൻസ് നടപ്പിലാക്കാൻ
ശുപാർശ.
പോലീസ് സ്റ്റേഷനുകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക, ശാരീരിക സമ്മർദങ്ങൾക്ക് പകരമായി പ്രത്യേക അലവൻസ് ശുപാർശചെയ്ത് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്.
സിവിൽ പോലീസ് ഓഫീസർമുതൽ ഇൻസ്പെക്ടർവരെയുള്ള ഉദ്യോഗസ്ഥർക്ക് ആനുകൂല്യം നൽകാനാണ് ശുപാർശ.
600 രൂപമുതൽ 1000 രൂപവരെയാണ് ആനുകൂല്യം.
പതിനൊന്നാം ശമ്പളക്കമ്മിഷനിലെ അപാകം പരിഹരിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടിലാണ് അനിൽകാന്തിന്റെ ശുപാർശ.
സി.പി.ഒ.യ്ക്ക് 600 രൂപയും സീനിയർ സി.പി.ഒ.യ്ക്ക് 700 രൂപയും പ്രത്യേക ആനുകൂല്യമായി നൽകണം.
എ.എസ്.ഐ.യ്ക്ക് 800 രൂപയും എസ്.ഐ.യ്ക്ക് 900 രൂപയും ഇൻസ്പെക്ടർക്ക് 1000 രൂപയുമാണ് ശുപാർശ. സൈബർ സെല്ലുകളിലും സൈബർ പോലീസ് സ്റ്റേഷനുകളിലും മാത്രമുള്ള അലവൻസ് ഡി.സി.ആർ.ബി. ഡിവൈ.എസ്.പി.മാർക്ക് നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്റ്റേഷൻ റൈറ്റർമാരുടെ പ്രത്യേക മാസ അലവൻസ് പുനഃസ്ഥാപിച്ച് 1000 രൂപയാക്കണം. യൂണിഫോം അലവൻസ് 10,000 രൂപയാക്കണം. 33 വർഷം സേവനം പൂർത്തിയാക്കുന്ന ഇൻസ്പെക്ടർ തസ്തികയ്ക്ക് ഡിവൈ.എസ്.പി.മാരുടെ ശമ്പളസ്കെയിലിന് തുല്യമായി അഞ്ചാം ഗ്രേഡ് കൊണ്ടുവരണം. ക്യാമ്പ് ഫോളോവർമാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം പ്രത്യേക അലവൻസ് അനുവദിക്കണം. പൊതുവിഭാഗത്തിലെയും സായുധസേനാ വിഭാഗത്തിലെയും ഉദ്യോഗസ്ഥർക്ക് അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും പോലീസ് ഓർക്കസ്ട്ര വിഭാഗത്തിനും അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിൽ ചില അപാകങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സായുധസേനാവിഭാഗം എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ ഇക്കാര്യങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതു പുതുക്കിനൽകാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നൽകിയ റിപ്പോർട്ടിലാണ് പോലീസ് മേധാവി സർക്കാരിന് ശുപാർശ സമർപ്പിച്ചത്.
അലവൻസ് വഴി സമ്മർദ്ദം
കുറക്കാൻ കഴിയുമോ എന്ന് സർക്കാർ പരിശോധിച്ച് വരികയാണ്.
Leave a Reply