മുതിരേരി പാലം പൊളിച്ചിട്ടു; താൽക്കാലിക പാലം തകർന്നു
മാനന്തവാടി : വിമലനഗർ–കുളത്താട–വാളാട്–പേരിയ റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. കെഎസ്ടിപിയുടെ മേൽനോട്ടത്തിലാണു പണി നടക്കുന്നത്. പ്രവൃത്തികൾക്കു മുന്നോടിയായി പ്രദേശത്തെ മുതിരേരി പാലം 4 മാസങ്ങൾക്കു മുൻപു പൊളിച്ചു മാറ്റി. മഴയ്ക്കു മുൻപ് പാലത്തിന്റെ പണി പൂർത്തിയാക്കുമെന്നാണു കരാറുകാരൻ പറഞ്ഞത്. എന്നാൽ, പാലം നിർമാണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
താൽക്കാലികമായി നിർമിച്ച ചപ്പാത്ത് പാലം അപകട ഭീഷണിയിലാണ്. വിദ്യാർഥികൾ അടക്കമുള്ളവർ ഭീതിയോടെയാണ് ഇതിലൂടെ പോകുന്നത്. നവീകരണത്തിനായി റോഡ് പൊളിച്ചതോടെ പ്രദേശവാസികൾക്കു ഏക ആശ്രയമായിരുന്ന ബസ് സർവീസ് നിലച്ചു.സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത പ്രവൃത്തികൾ കാരണം പ്രദേശത്തെ ഒട്ടേറെ വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. റോഡരികിൽ ഓവുചാലുകളും സംരക്ഷണഭിത്തികളും ഇല്ല. അധ്യയനവർഷം തുടങ്ങുന്നതിനു മുൻപു നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ പോരൂർ ഗവ. എൽപി സ്കൂളിലെയും സർവോദയം യുപി സ്കൂളിലെയും വിദ്യാർഥികളുടെ അധ്യയനം മുടങ്ങുമെന്ന് രക്ഷിതാക്കൾ പറയുന്നു.
സുരക്ഷാ സംവിധാനങ്ങളോടെ താൽക്കാലിക പാലം പുതുക്കി പണിയണമെന്നും പുതിയ പാലത്തിന്റെ പണി ഉടൻ ആരംഭിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജോയ്സി ഷാജു, പഞ്ചായത്ത് അംഗം ജോണി മറ്റത്തിലാനി എന്നിവർ ആവശ്യപ്പെട്ടു. ദുരന്തനിവാരണ സമിതി ചെയർമാൻ കൂടിയായ കലക്ടർ നടപടി എടുക്കണമെന്നും ജനങ്ങളുടെ ദുരിതത്തിനു പരിഹാരം കാണാൻ ചുമതലപ്പെട്ടവരുടെ യോഗം ഉടൻ വിളിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Leave a Reply