ഓണക്കാലം ലക്ഷ്യമാക്കി പുകയില ഉല്പന്നങ്ങളുടെ വരവ്: കോവിഡ് കാലത്തും കുറവില്ല
മീനങ്ങാടി : ഓണക്കാലം ലക്ഷ്യമാക്കി പുകയില ഉല്പന്നങ്ങളുടെ വരവ്.
കോവിഡ് കാലത്തും വയനാട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലും നഗരത്തിലും ലഹരിമാഫിയ പിടി മുറുക്കിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി മീനങ്ങാടിയിൽ പച്ചക്കറി വാഹനത്തിൽ കടത്തുകയായിരുന്ന നാല് കിലോയോളം കഞ്ചാവ് പിടികൂടി.
കോവിഡ് കാലത്തും ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലും നഗരത്തിലും ലഹരിമാഫിയ സജീവമാണ്. അതിർത്തികളിലെത്തുന്ന പച്ചക്കറി വാഹനത്തിലാണ് അധികവും വിൽപ്പനക്ക് കൊണ്ടുപോകുന്നത്. കഴിഞ്ഞ രണ്ടാഴ്ച കാലങ്ങളിലായി ഇത്തരത്തിലുള്ള നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡിനെ ഇതിനായി ഒരുക്കുകയും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം രാത്രി മീനങ്ങാടി ടൗണിൽ വെച്ചാണ് ലഹരി വിരുദ്ധ സ്ക്വാഡും മീനങ്ങാടി പോലീസും ചേർന്ന് മൈസൂരിൽ നിന്ന് പച്ചക്കറിയുമായി വടകരയിലേക്ക് പോവുകയായിരുന്ന വാഹനത്തിൽ കടത്തുകയായിരുന്ന നാല് കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്. വടകര മണിയൂർ പതിയാരക്കര സ്വദേശി
ഇസ്മായിലിനെ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോ ഐ .പി.എസി ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പച്ചക്കറികൾക്കിടയിൽ ചാക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ് .പി റെജി കുമാറിൻ്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, മീനങ്ങാടി സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഷെരീഫ്, എസ്.ഐ. പ്രേം ദേവാസ്, എ.എസ്.ഐ മാരായ ഹരീഷ് കുമാർ, ഭഗീരതി, സി.പി.ഒ മാരായ മുരളീധരൻ, നിഥീഷ്, അജയൻ, എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളിലും കർശന പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
Leave a Reply