പ്രളയത്തിൽ തകർന്ന റോഡ് പുനർനിർമ്മിക്കാൻ വർഷങ്ങളായിട്ടും നടപടികളില്ല
മാനന്തവാടി ; നഗരസഭയിലെ വരടിമൂല പള്ളിയറ ക്കൊല്ലി റോഡാണ് മൂന്ന് വർഷം മുമ്പത്തെ പ്രളയത്തിൽ തകർന്ന് ഗതാഗത യോഗ്യമല്ലാതായത്
2018ലെ പ്രളയത്തിലാണ് റോഡ് നെടുകെ പിളർന്ന് ഇടിഞ്ഞ് താണത്. ആദിവാസി കോളനികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. റോഡ് ഇടിഞ്ഞ് താഴ്ന്നതോടെ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. റോഡ് രണ്ടായി പിളർന്നതോടെ ഇതുവഴിയുള്ള ഗതാഗതവും പൂർണ്ണമായി നിലച്ചിരുന്നു.ഇതിനെ തുടർന്നാണ് നാട്ടുകാർ പണം പിരിച്ച് ശ്രമദാനമായി താത്ക്കാലിക റോഡ് നിർമ്മിച്ചത്. വീതീ കുറഞ്ഞ ഈ റോഡിലൂടെ വലിയ വാഹനങ്ങൾ കടന്ന് പോകുന്നത് വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ കാൽനടയാത്രക്കാർക്ക് മാറി നിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്, രാത്രി കാലങ്ങളിൽ വാഹനങ്ങൾ കടന്ന് പോകുന്നതും അതി സാഹസികമായാണ്. റോഡ് പുനർ നിർമ്മിക്കുന്നതിന് പ്രളയ പുനരുദ്ധാരണ പദ്ധതിയിൽ രണ്ട് കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടാവുകയും സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു, ഇപ്പോൾ ബോർഡ് നീക്കം ചെയ്ത നിലയിലാണ്, മാനന്തവാടിയിൽ നിന്ന് പയ്യമ്പള്ളിയിലേക്കുള്ള എളുപ്പമാർഗ്ഗം കൂടിയാണിത്, റോഡരികിലെ കോളനിയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. റോഡ് പുനർ നിർമ്മിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട് കർമ്മ സമിതി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
Leave a Reply