പി.എ. മുഹമ്മദ് ആത്മസമർപ്പണം ചെയ്ത രാഷ്ട്രീയ നേതാവ് – എം.വി. ശ്രേയാംസ് കുമാർ എം.പി.
കല്പറ്റ: കൗശലക്കാരനായ രാഷ്ട്രീയക്കാരനല്ല, മറിച്ച് ആത്മസമർപ്പണം ചെയ്ത രാഷ്ട്രീയ നേതാവായിരുന്നു പി.എ. മുഹമ്മദെന്ന് എം.വി. ശ്രേയാംസ്കുമാർ എം.പി അനുസ്മരിച്ചു. ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ചിട്ടപ്പെടുത്തുന്നതിൽ മാത്രമല്ല വയനാടിന്റെ സാമൂഹികവ്യവസ്ഥയും പിന്നാക്കാവസ്ഥയും സമ്പദ്‍വ്യവസ്ഥയുമെല്ലാം മുന്നോട്ടുവരാൻ വേണ്ടി അഹോരാത്രം പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. 25 വർഷം സി.പി.എം. ജില്ലാസെക്രട്ടറിയായി സ്വാർഥകമായി പ്രവർത്തിച്ചു. ഇടതുപക്ഷം വയനാട്ടിൽ കരുത്താർജിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. തുറന്ന മനസ്സോടെയുള്ള സമീപനമായിരുന്നു അദ്ദേഹത്തിന്റേത്.
പിതാവ് എം.പി. വീരേന്ദ്രകുമാറുമായും മുത്തച്ഛൻ പത്മപ്രഭയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഓർമയുള്ള കാലം മുതലേ പരിചയമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. സ്വന്തം വീട്ടിൽ ഒരാൾ നഷ്ടപ്പെട്ടതുപോലെയുള്ള ദുഃഖമാണുള്ളത്. 2006ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ മത്സരിക്കാൻ പ്രേരിപ്പിച്ചത് പി.എ. മുഹമ്മദാണ്. 2005 മുതലേ അദ്ദേഹം ഇക്കാര്യം പറയുമായിരുന്നു. എന്നാൽ 2011ൽ അദ്ദേഹത്തിനുനേരെ മത്സരിക്കേണ്ടി വന്നത് ഏറെ മാനസികസംഘർഷത്തിന് ഇടയാക്കി. എന്നാൽ അവസാന തിരഞ്ഞെടുപ്പിലും പ്രായംപോലും വകവെക്കാതെ തനിക്കുവേണ്ടി അദ്ദേഹം സജീവമായി പ്രവർത്തിച്ചു. വ്യക്തിപരമായും വലിയ നഷ്ടമാണ് പി.എ. മുഹമ്മദിന്റെ വിയോഗം. മുതിർന്ന തലമുറയിലെ രാഷ്ട്രീയക്കാരിലെ അവസാനകണ്ണികളിലൊരാളാണ് അദ്ദേഹം. ഒരു യുഗം അവസാനിക്കുകയാണ്. അവസാനനിമിഷവും കർമനിരതനായിരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും എം.വി. ശ്രേയാംസ്കുമാർ പറഞ്ഞു.
Leave a Reply