മാനന്തവാടി മലയോര ഹൈവേയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു
മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേയുടെ ആദ്യഘട്ട പ്രവര്‍ത്തികള്‍ ആരംഭിച്ചു. ആദ്യഘട്ടമായി കരാര്‍ ഏറ്റെടുത്ത ഊരാളുങ്കള്‍ ലേബര്‍ കോണ്‍ട്രാക്ട് സൈസൈറ്റി തകര്‍ന്ന റോഡിലെ കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കി വരുകയാണ്. ഇതോടൊപ്പം തന്നെ തവിഞ്ഞാല്‍ പഞ്ചായത്തിലെ ബോയ്‌സ്ടൗണ്‍ മുതല്‍ എസ് വളവ് വരെയുള്ള റോഡിന് ഇരുവശവും താമസിക്കുന്നവരുടെ യോഗം കഴിഞ്ഞ ആഴ്ച മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ തവിഞ്ഞാലില്‍ നടന്നിരുന്നു. മാനന്തവാടി നഗരസഭയിലൂടെയും തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക , വെള്ളമുണ്ട , പനമരം ഗ്രാമ പഞ്ചായത്തിലൂടെയും ഈ റോഡ് കടന്നു പോകുന്നത്. വടക്കേ വയനാടും തെക്കേ വയനാടും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാത എന്ന നിലയില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ആരംഭിച്ച് കണ്ണൂര്‍ ജില്ല കടന്ന് ബോയ്സ് ടൗണിലെത്തുന്നതോടെയാണ് പദ്ധതി മാനന്തവാടി നിയോജക മണ്ഡലത്തില്‍ ആരംഭിക്കുന്നത്. ബോയ്സ് ടൗണില്‍ നിന്നും ആരംഭിച്ച് തലപ്പുഴ , മാനന്തവാടി പട്ടണം വഴി കോഴിക്കോട് റോഡിലൂടെ നാലാം മൈല്‍ , പനമരം, പച്ചിലക്കാട് വരെയും വാളാട് മുതല്‍ കുങ്കിച്ചിറ വരെയും ഉള്ള റോഡുകള്‍ ആണ് മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബോയ്സ് ടൗണ്‍ മുതല്‍ മാനന്തവാടി ഗാന്ധി പാര്‍ക്ക് വരെ 13 കി.മീ ദൂരവും, ഗാന്ധി പാര്‍ക്ക് മുതല്‍ പച്ചിലക്കാട് വരെ 19.5 കി.മീ ദൂരവും , വാളാട് മുതല്‍ കുങ്കിച്ചിറ വരെ 10 കി.മീ ദൂരവും ആണ് ഉള്ളത്. പദ്ധതിക്ക് കിഫ്ബി ധനസഹായമായി 106 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.മാനന്തവാടി മണ്ഡലത്തിന്റെ മുഖഛായ മാറ്റുന്ന ഈ പദ്ധതി അതിവേഗം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് ഈ നാട്.
Leave a Reply