തെക്കൻ കാശിയിൽ പിതൃമോക്ഷം തേടി പതിനായിരങ്ങൾ: തിരുനെല്ലിയിലും പൊൻ കുഴിയിലും ആചാരപരമായ ചടങ്ങുകൾ
തെക്കൻ കാശിയിൽ പിതൃമോക്ഷം തേടി പതിനായിരങ്ങൾ
കൽപ്പറ്റ::
പിതൃക്കളുടെ മോക്ഷപ്രാപ്തിയ്ക്ക് ബലിതര്‍പ്പണം നടത്തുന്നതിനായി കര്‍ക്കടക വാവുബലിദിനത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പതിനായിരങ്ങളെത്തി.പുലര്‍ച്ചെ മൂന്നര മണി മുതല്‍ പാപനാശിനിക്കരയില്‍ നടന്ന പിതൃതര്‍പ്പണം രണ്ട് മണി വരെ നീണ്ടു. പത്മതീര്‍ഥ കുളം മുതല്‍ പാപനാശിനി വരെ ബാരിക്കേഡുകള്‍ കെട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്.ബലിയിട്ടു കഴിഞ്ഞവരെ ഗുണ്ഡികാശിവക്ഷേത്രം വഴി തിരിച്ചു വിട്ടു. സാധാരണ കൗണ്ടറുകൾക്ക് പുറമെ ഒമ്പത് ബലിതർപ്പണ സാധന കൗണ്ടറുകൾ പ്രവർത്തിച്ചു.മഴ മാറി നിന്നത് ഏവര്‍ക്കും പിതൃതര്‍പ്പണം നടത്തി മടങ്ങുന്നതിന് കൂടുതല്‍ സൗകര്യമായി.പഞ്ചതീര്‍ഥ വിശ്രമമന്ദിരം,ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച പൊതുസൗകര്യ കേന്ദ്രം എന്നിവിടങ്ങളിലും സ്വകാര്യ ഹോം സ്‌റ്റേകളിലുമാണ് ക്ഷേത്രത്തിലെത്തിയവര്‍ താമസിച്ചത്. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് ചുക്കുകാപ്പി,ഭക്ഷണം എന്നിവ ഉണ്ടായിരുന്നു.ക്ഷേത്രത്തിലേക്ക് വന്ന ബസ് ഒഴികെയുള്ള സ്വകാര്യ വാഹനങ്ങളെ കാട്ടിക്കുളത്ത് തടഞ്ഞു. ഇവിടെ വാഹനങ്ങൾക്ക് പാർക്കിംങ് സൗകര്യം അധികൃതർ ഒരുക്കിയിരുന്നു. കാട്ടിക്കുളത്തു നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് ഭക്തരെ തിരുനെല്ലിയിലെത്തിച്ചത്.സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സിയുടെ വിവിധ
ഡിപ്പോകളിൽ നിന്നും പ്രത്യേക ബസ് സർവ്വീസ് ഉണ്ടായിരുന്നു.വയനാട് ജില്ലാ കളക്ടർ ആർ.അജയകുമാർ, മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ.വാസു, ഗായിക വൈക്കം വിജയലക്ഷ്മി തുടങ്ങിയവർ ബലിതർപ്പണം ചെയ്തു. ബത്തേരി പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിലും കർക്കിടവാവുബലിക്ക് വൻ തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ മൂന്ന് മണി മുതൽ പതിനൊന്ന് മണി വരെയായിരുന്നു ചടങ്ങുകൾ .
Leave a Reply