എൻ.പി.എസിൽ സർക്കാരിൻ്റെ യു-ടേൺ നിലപാട് അപഹാസ്യം: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: എൻ.പി.എസിൽ സർക്കാരിൻ്റേത് അപഹാസ്യമായ നിലപാട് മാറ്റമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. പ്രായോഗികമായ നിലപാടുകൾ സ്വീകരിക്കാതെ ജീവനക്കാരെ പറഞ്ഞ് പറ്റിച്ച് പൊരിവെയിലത്ത് കൊടി പിടിച്ച് സമരം ചെയ്യിപ്പിച്ച ശേഷം യാതൊരു ദയയുമില്ലാതെ കൈവിടുകയാണ് ചെയ്തിട്ടുള്ളത്.
ജീവനക്കാരുടെ സമരങ്ങൾക്ക് ശേഷമാണ് എൻ.പി.എസ് പുനപരിശോധനക്കമ്മീഷനെ നിയമിക്കാനുൾപ്പെടെ സർക്കാർ തീരുമാനമെടുത്തത്. അതിനു ശേഷം സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കുന്നതിനോ, 2021 ഏപ്രിൽ മാസം കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷം അത് പ്രസിദീകരിക്കുവാനോ സംഘടനകളെ ചർച്ചയ്ക്കു വിളിക്കുവാനോ തയാറായിട്ടില്ല.
എട്ടു വർഷങ്ങൾക്കു ശേഷം യാതൊരു ലജ്ജയുമില്ലാതെ നിലപാട് മാറ്റം പ്രഖ്യാപിച്ച ധനമന്ത്രി കെ.എൻ ബാലഗോപൽ തുടർ ഭരണത്തിലും ഇടത് സർക്കാറിൻ്റേത് യു -ടേൺ നിലപാട് ആണെന്ന നയം വ്യക്തമാക്കിയിരിക്കുകയാണ്. യു -ടേൺ നിലപാട് സ്വീകരിച്ച ഇടതു സർക്കാർ ജീവനക്കാരെ പറഞ്ഞു പറ്റിക്കുകയാണ് ചെയ്തത്. ജീവനക്കാരിൽ നിന്നും വൻതോതിൽ പിരിവു നടത്തിയ ഇടതു സർവീസ് സംഘടനകൾ അവരുടെ നിലപാട് വ്യക്തമാക്കി ജീവനക്കാരോട് മാപ്പ് പറഞ്ഞ് പണം തിരികെ നൽകാൻ തയാറാകണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് പറഞ്ഞു.
ഇടതു സർക്കാരിൻ്റെ വഞ്ചനാപരമായ നിലപാട് തുറന്ന് കാട്ടുന്നതിന് കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. എൻ.ജെ. ഷിബു, കെ.ടി ഷാജി, അഭിജിത്ത് സി.ആർ, ഇ വി.ജയൻ, ടി.പരമേശ്വരൻ, ബിജു ജോസഫ്, പ്രതീപ കെ .പി, ഷൈൻ ജോൺ, ജിനി കെ.സി, ജോസ് പിയുസ് തുടങ്ങിയവർ സംസാരിച്ചു
Leave a Reply