അതിജീവനത്തിന്റെ പുതിയ പുലരികൾ ; നന്ദി കോവിഡ് ബ്രിഗേഡ്
കൽപ്പറ്റ: മഹാമാരിയുടെ കാലത്ത് ഒന്നര വര്‍ഷമായി ജില്ലയില്‍ അഹോരാത്രം സേവനം ചെയ്ത കോവിഡ് ബ്രിഗേഡുമാര്‍ പടിയിറങ്ങുന്നു. ഡോക്ടര്‍മാര്‍ മുതല്‍ ക്ലീനിങ്ങ് സ്റ്റാഫുകള്‍ വരെയുള്ള 774 പേരാണ് കരാര്‍ നിയമനത്തിന്റെ കാലാവലധി കഴിഞ്ഞതോടെ കര്‍മ്മധീരതയുടെ പടികളിറങ്ങുന്നത്. ഇവര്‍ക്കെല്ലാം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അകമഴിഞ്ഞ നന്ദി അറിയിച്ചു. ജില്ലയുടെ കോവിഡ് പ്രതിരോധത്തില്‍ പ്രധാന നാള്‍ വഴികളില്‍ കോവിഡ് ബ്രിഗേഡ്‌സിന്റെ സേവനം വിലപ്പെട്ടതായിരുന്നു. മഹാമാരി ആരോഗ്യ – സാമൂഹിക- സാമ്പത്തിക ജീവിതത്തിന്റെ സന്തുലിതാവസ്ഥക്ക് കടുത്ത ഭീഷണിയായി കടന്നുവന്നപ്പോള്‍ അതിനെ ഫലപ്രദമായി പ്രതിരോധിക്കുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. മുന്‍ അനുഭവങ്ങളോ മാതൃകകളോ ഇല്ലാത്ത ഈ ദൗത്യം വിജയത്തി ലെത്തിക്കാന്‍ കഴിഞ്ഞത് ഒരേ മനസ്സോടെയുള്ള അക്ഷീണമായ പ്രയത്നവും പങ്കാളിത്തവും സഹകരണവും കൊണ്ടാണെന്ന് ഡി.എം.ഒ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ നാളിതു വരെ ആരോഗ്യ വകുപ്പിനോടൊപ്പം ചേര്‍ന്ന് നിന്ന് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വൈവിധ്യമാര്‍ന്ന തലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കോവിഡ് ബ്രിഗേഡിയേഴ്സിന് കഴിഞ്ഞു. രോഗവ്യാപനതോത് കുറഞ്ഞുവരുന്ന ഈ സാഹചര്യത്തില്‍ അക്ഷീണമായ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതിന്റെ ആത്മ സംതൃപ്തിയോടെയാണ് ഓരോ ബ്രിഗേഡും ജോലിയില്‍ നിന്നും പിന്‍വാങ്ങുന്നത്. 115 പേര്‍ ഈ ആഴ്ചയും ശേഷിക്കുന്നവര്‍ ഈ മാസം അവസാനത്തോടെയുമാണ് സേവനത്തില്‍ നിന്നും പടിയിറങ്ങുന്നത്.
Leave a Reply