വയനാട് മെഡിക്കൽ കോളേജ് എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച് നടത്തി
മാനന്തവാടി :- അത്യാസന്ന നിലയിലുള്ള വയനാട് മെഡിക്കൽ കോളേജിനെ രക്ഷിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി. ഗാന്ധിപാർക്കിൽ നിന്നും ആരംഭിച്ച മാർച്ച് ആശുപത്രി കവാടത്തിൽ പോലീസ് തടഞ്ഞു. ആദിവാസി ഗോത്രവിഭാഗങ്ങളുടേയും സാധാരണക്കാരുടേയും ഏക ആശ്രയമാണ് ബോർഡ് സ്ഥാപിക്കുന്നതിലൂടെ മെഡിക്കൽ കോളേജാക്കി മാറ്റിയ മാനന്തവാടിയിലെ ജില്ലാ ആശുപത്രി. തുടക്കം മുതൽ ജീവനക്കാരുടെ കുറവുമൂലം ദുരിതമനുഭവിക്കുന്ന ആതുരാലയത്തിൽ കോവിഡ് ബ്രിഗേഡിനെ പിൻവലിച്ചതോടെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. ദിനേന മൂന്നൂറോളം പരിശോധനകൾ നടന്നിരുന്ന എക്സറേ യൂണിറ്റ് പൂർണ്ണമായും നിലച്ച നിലയിലാണ്. സർക്കാർ കുടിശ്ശിക തീർക്കാത്തതിനാൽ കമ്പനി ഫിലിം വിതരണം നിർത്തിയതാണ് കാരണം. കഴിഞ്ഞ ദിവസം ബ്രഡ് വിതരണവും നിലച്ചതോടെ രോഗികൾക്കുള്ള ഭക്ഷണവും ലഭിക്കുന്നില്ല. കോവിഡ് ഐസൊലേഷൻ വാർഡുകളടക്കം പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഓക്സിജൻ പ്ലാൻ്റ് സ്ഥാപിച്ചതിലെ അഴിമതിയും അവശ്യമരുന്നുകളുടെ ദൗർലഭ്യവും അധികൃതർ അവഗണിക്കുകയാണ്. മെഡിക്കൽ കോളേജിൻ്റെ ദുരവസ്ഥ പരിഹരിക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണം.
ഇക്കാലമത്രയും ഭരണ പ്രതിപക്ഷ കക്ഷികൾ നടത്തിയ വാഗ്ദാന ലംഘനത്തിൻ്റെ നേർക്കാഴ്ചയാണ് വയനാട് മെഡിക്കൽ കോളേജെന്നും വയനാടിൻ്റെ ചിരകാല സ്വപ്നം പൂവണിയാൻ പൊതുസമൂഹം സമര പോരാട്ടത്തിനിറങ്ങണമെന്നും ജില്ലാ ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ റസാഖ് പറഞ്ഞു. മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മാർച്ചിന് ജില്ലാ സെക്രട്ടറിമാരായ ബബിതശ്രീനു, സൽമ അഷ്റഫ്, എസ്.ഡി.റ്റി.യു ജില്ലാ പ്രസിഡൻ്റ് മുഹമ്മദലി വി.കെ, നിഷജിനീഷ് നേതൃത്വം നൽകി. ജില്ലാ വൈസ് പ്രസിഡൻ്റ് ടി.നാസർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി നൗഫൽ പഞ്ചാരക്കൊല്ലി സ്വാഗതവും സമദ് പിലാക്കാവ് നന്ദിയും പറഞ്ഞു.
Leave a Reply