വയോധികൻ്റെ റേഷൻ കാർഡ് അധികൃതർ പിടിച്ചെടുത്തതായി പരാതി
മാനന്തവാടി: വയോധികൻ്റെ റേഷൻ കാർഡ് അധികൃതർ പിടിച്ചെടുത്തതായി പരാതി. വെള്ളമുണ്ട ഒഴുക്കൻമൂല ചക്കിട്ടകുടിയിൽ ആഗസ്റ്റി (80) യുടെ റേഷൻ കാർഡാണ് റേഷനിംഗ് ഇൻസ്പെക്ടർ വീട്ടിലെത്തി കൊണ്ടുപോയത്. അവിവാഹിതനും മറ്റ് ബന്ധുക്കളാരുമില്ലാത്ത ഇദ്ദേഹത്തെ വാർദ്ധക്യകാലത്ത് മൂത്ത പെങ്ങളുടെ മക്കളിൽ ഒരാളായ തോമസും കുടുംബവുമാണ് പരിചരിചരിക്കുന്നത്. എറണാകുളം ജില്ലയിലെ കല്ലൂർക്കാട് പൈങ്ങാട്ടറിയിൽ നിന്ന് ചെറുപ്പകാലത്ത് വയനാട്ടിലേക്ക് കുടിയേറിയതാണ്. നല് പതിറ്റാണ്ടുകളായി റേഷൻ കാർഡ് ഉൾപ്പടെ എല്ലാ രേഖകളും ഉണ്ട്. ഇദ്ദേഹത്തെ സംരക്ഷിച്ചു പോരുന്ന ഓട്ടോ ഡ്രൈവറായ തോമസിനും കുടുംബത്തിനും വേറെ കാർഡുണ്ടന്ന കാരണം പറഞ്ഞാണത്രെ റേഷനിംഗ് ഇൻസ്പെക്ടർ പരിശോധനക്കെന്ന് പറഞ്ഞ് വീട്ടിലെത്തി റേഷൻ കാർഡ് കൊണ്ടുപോയത്. മറ്റ് വീടില്ലാത്തതിനാൽ ആഗസ്റ്റി മാനിക്കൽ തോമസിനൊപ്പമാണ് താമസം. ഒരേ വീട്ടിൽ രണ്ട് റേഷൻ കാർഡ് പാടില്ലന്ന ചട്ടത്തിൻ്റെ അടിസ്ഥാനത്തിലാണ് കാർഡ് കൊണ്ടുപോയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
അനാഥനും വീടില്ലാത്ത വൃദ്ധനുമായ ആഗസ്റ്റിയെ ആരും സംരക്ഷിക്കാനില്ലാത്തപ്പോൾ ഉപേക്ഷിക്കാതെ പരിചരിക്കുന്നതാണോ താൻ ചെയ്ത തെറ്റെന്ന് തോമസ് ചോദിക്കുന്നു.
പരിശോധനക്ക് ശേഷം അർഹതയണ്ടങ്കിൽ തിരിച്ച് നൽകാമെന്ന് പറഞ്ഞെങ്കിലും ഒന്നര മാസമായിട്ടും നൽകിയില്ല.
മുമ്പ് റേഷൻ കാർഡ് പുതുക്കുന്ന സമയത്ത് 2017-ൽ വീട്ടുനമ്പറിൻ്റെ വിഷയം വന്നപ്പോൾ പ്രത്യേക ഹിയറിംഗ് നടത്തി അർഹതയുണ്ടന്ന് കണ്ടെത്തിയാണ് റേഷൻ കാർഡ് പുതുക്കി അനുവദിച്ചത്. മറ്റാവശ്യങ്ങൾക്ക് മസ്റ്ററിംഗ് നടത്തുമ്പോൾ റേഷൻ കാർഡ് ആവശ്യപ്പെടുന്നുണ്ട്. എല്ലാ രേഖയിലും ആഗസ്റ്റി ചക്കിട്ടും കുടിയിൽ എന്നാണ് പേര്. ആയതിനാൽ മാനിക്കൽ തോമസ് എന്ന കുടുംബത്തോടൊപ്പം ചേർക്കാനും കഴിയില്ല. ഇതു സംബന്ധിച്ച് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ മറുപടി പോലും ലഭിച്ചില്ല. ഇനി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.
Leave a Reply