തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഡിസംബർ രണ്ടിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ
വയനാട് തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഡിസംബർ രണ്ടിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശപ്പെട്ട ആനുകൂല്യങ്ങൾ പലതും നിഷേധിക്കുന്നുവെന്നും, 2017 ഡിസംബർ 31-ന് വേതനത്തിന്റെ കാലാവധി അവസാനിപ്പിച്ചെങ്കിലും നാളിതുവരെ പുതുക്കാൻ നിശ്ചയിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. സർക്കാർ ഇടപെടലിന്റെ ഭാഗമായി ഇടക്കാലാശ്വാസം ദിവസവേതനത്തിൽ 50 രൂപ വർധന മാത്രമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ധാരാളം അനുബന്ധ വിഷയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വർഷങ്ങളായി അവയൊന്നും ചർച്ച ചെയ്യപ്പെടുകയോ തീരുമാനമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. തോട്ടം തൊഴിലാളികളുടെ ദിവസ വേദനം 600 രൂപയായി പുതുക്കി നിശ്ചയിക്കുക, പെൻഷൻ പ്രായം 60 വയസ്സാക്കുക, താമസസൗകര്യം കാലോചിതമായി പരിഷ്കരിക്കുക, മുഴുവൻ താൽക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, മാസശമ്പളം മുൻകാലത്തെപ്പോലെ മസ്റ്റർ മുഖേന നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ നടത്തുക. വയനാട് തോട്ടം തൊഴിലാളി യൂണിയൻ പ്രസിഡൻറ് വിജയൻ ചെറുകര വൈത്തിരിയിലും, ജനറൽ സെക്രട്ടറി പി കെ മൂർത്തി ചൂരൽമലയിലും, ജില്ലാ സെക്രട്ടറി സി എസ് സ്റ്റാൻലി മേപ്പാടിയിലും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പി കെ മൂർത്തി, വി യൂസഫ്, യു കരുണാകരൻ എന്നിവർ പങ്കെടുത്തു.
Leave a Reply