ദിലീപിനെ മൂന്ന് ദിവസം 33 മണിക്കൂർ പോലീസ് ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിവാദ നടന്‍ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ മൂന്നുദിവസം ക്രൈംബ്രാഞ്ചിന് ഇനി ചോദ്യംചെയ്യാം.
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രതികള്‍ രാവിലെ ഒന്‍പത് മണിക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം.
രാത്രി എട്ടുവരെ ചോദ്യംചെയ്യാം. അതായത്, മൂന്നുദിവസങ്ങളിലായി 33 മണിക്കൂര്‍. ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷന്‍ വ്യാഴാഴ്ച മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ നല്‍കണമെന്നും ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
അതുവരെ പ്രതികളെ അറസ്റ്റുചെയ്യുന്നത് കോടതി വിലക്കി. ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹാജരാകേണ്ടത്.
പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. അന്വേഷണം തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുത്.
അങ്ങനെയുണ്ടായാല്‍ ഇപ്പോഴുള്ള സംരക്ഷണം റദ്ദാക്കപ്പെടുമെന്നും കോടതി ദിലീപിന് മുന്നറിയിപ്പ് നല്‍കി.
ഇക്കാര്യം ദിലീപിനോട് പ്രത്യേകം പറയണമെന്ന് അഭിഭാഷകനോട് നിര്‍ദേശിച്ചു.
പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി ശനിയാഴ്ച പ്രത്യേകം സിറ്റിങ് നടത്തി.
അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഗൗരവമുള്ളതാണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ചില രേഖകള്‍ അലോസരപ്പെടുത്തുന്നതാണ്.
നിലവില്‍ ലഭിച്ച തെളിവുകള്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ ആലുവ സ്വദേശി ശരതിനെ കേസില്‍ പ്രതിയാക്കിയിട്ടില്ലാത്തതിനാല്‍ ജാമ്യഹര്‍ജി 27നു പരിഗണിക്കാന്‍ മാറ്റി.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് പുതിയ കേസിലേക്കു നയിച്ചത്.
പ്രോസിക്യൂഷന്റെ പരാജയം മറയ്ക്കാന്‍ കെട്ടിച്ചമച്ച കഥയാണിതെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍, ഗൂഢാലോചന തെളിയിക്കുന്ന വീഡിയോയും ഓഡിയോയും അടക്കമുള്ള തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.
വിവാദ നായകൻ്റെ ഈ ചോദ്യം ചെയ്യൽ കേസ്സ് പുതിയ വഴിത്തിരിലേക്ക് എത്താൻ സഹായകരമാകുമെന്നാണ്
പോലീസ് കരുതുന്നത്.
Leave a Reply