ബാണാസുര കാരാപ്പുഴ ഡാമിന്റെ ജലസംഭരണം പകുതിയാക്കി കുറക്കണം:പഠനത്തിനായി വിദഗ്ദ സമിതിയെ നിയമിക്കണം;വയനാട് പ്രകൃതി സംരംക്ഷണ സമിതി

ബത്തേരി : കാലാവസ്ഥാ പ്രതിസന്ധിയുടെ കെടുതികൾ ലോകമെങ്ങും കേരളത്തിലും വയനാട്ടിലുമൊക്കെ അതീവ ഗുരുതരമായി ബാധിച്ച സാഹചര്യത്തിൽ ദുരന്ത സാദ്ധ്യതകൾ കണക്കിലെടുത്ത് ഒക്ടോബർ മാസം അവസാനം വരെ ബാണാസുര സാഗർ – കാരാപ്പുഴ അണക്കെട്ടുകളുടെ ജലസംഭരണം നിലവിലുള്ളതിന്റെ പകുതിയായി കുറക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാമാണ് ബാണാസുര സാഗർ. കാരാപ്പുഴയും മൺഡാമാണ്. വയനാട്ടിലെ ജനനിബിഢമായ നാലു പഞ്ചായത്തുകളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ജലബോംബാണ് ബാണാസുരസാഗർ. പതിനായിരക്കണക്കിനെക്കർ കൃഷി ഭൂമിയെ വെള്ളത്തിലാക്കുന്ന മിന്നൽ പ്രളയം ഡാം കമ്മീഷൻ ചെയ്ത ശേഷം എല്ലാ വർഷവും ആവർത്തിക്കുന്നുണ്ട്. അനേക കൊടി രൂപയുടെ കാർഷിക- സ്വത്തു നഷ്ടങ്ങൾക്ക് കെ.എസ്.ഇ.ബി. ഇന്നുവരെ നഷ്ടപരിഹാരം പോലും നൽകുന്നില്ല. ദുരിതം മാത്രം സൃഷ്ടിക്കുന്ന ഈ ഡാം വയനാടിന്ന് ഒരു പ്രയോജനവും ചെയ്യുന്നുമില്ല അഞ്ച്കോ ടി അടങ്കലിൽ 30 വർഷം മുൻപ് തുടങ്ങി 500 കോടി ചിലവഴിച്ച് കഴിഞ്ഞിട്ടും നൂറുകണക്കിന് ഏക്കർ നെൽവയൽ വെള്ളത്തിലാക്കിയതും ആദിവാസികളെയും കർഷകരെയും തെരുവാധാരമാക്കിയതുമല്ലാതെ ഒരു ഹെക്ടർ കൃഷി ഭൂമിക്ക് പോലും വെള്ളം നൽകാൻ കാരാപ്പുഴക്ക് കഴിഞ്ഞിട്ടില്ല. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കുപ്രസിദ്ധമാകുകയാണ് കാരാപ്പുഴ ഡാം.രണ്ടു എർത്ത് ഡാമുകളുടെ സുരക്ഷയെ കുറിച്ച് ഗുരുതരമായ ആശങ്കൾ നാട്ടുകാരിൽ മാത്രമല്ല, ശാസ്ത്രജ്ഞരിലും വിദഗ്ദരിലും ഉയർന്നുവന്നിട്ടുണ്ട്. സമീപ വർഷങ്ങളിൽ മേഘസ്ഫോടനത്തിന് സമാനമായ മഴയാണ് ബാണാസുര സാഗർ പ്രദേശത്ത് പെയ്തു വരുന്നത്.
2019 ആഗസ്റ്റ് മാസം 8ാം തീയതി 295 മില്ലീമീറ്ററും 9 ൹ 515.5 മില്ലീമീറ്ററുംമഴയാണ് ഡാമിന്റെ കൺട്രോൾ ഷാഫ്റ്റ് ഏറിയയിൽ പെയ്തത്. ക്യാച്ച്മെന്റ് ഏറിയയിൽ ഇത് യഥാകൃമം 391ഉം438 ഉം സെന്റീമീറ്ററാണ്.
നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസ്സ് സെന്ററിന്റെ സോണേഷൻ മാപ്പിൽ ഈ പ്രദേശങ്ങൾ അതീവ ഗുരുതരമായ റെഡ്ഡ് കാറ്റഗറി സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചെങ്കുത്തായ മലഞ്ചരിവുകളാണ് ബാണാസുര സാഗറിന്റെ വൃഷ്ടിപ്രദേശങ്ങൾ മുഴുവൻ. ഇവിടങ്ങളിത്ര മാത്രം 25 ൽ അധികം റിസോർട്ടുകൾ ചരിഞ്ഞ പ്രദേശത്ത് അനിയന്ത്രിതമായി പ്രവർത്തിക്കുന്നുണ്ട്.
കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമായി മേഘസ്ഫോടനമോ അതിതീവ്ര മഴയോ ഉണ്ടായാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തീർച്ചയാണ്. പ്രളയജലം താങ്ങാൻ റിസർവ്വോയറിന്ന് കഴിയില്ല.
2012 ൽ കുടക് മലനിരകളിൽ ഉണ്ടായ ഉരുൾ പൊട്ടലിലെ പാറയും മണ്ണും വൃക്ഷാവശിഷടങ്ങളും അടിഞ്ഞ് പഴശ്ശി ഡാം മിന്നൽ വേഗത്തിൽ നിറഞ്ഞ് കവിഞ്ഞൊഴുകുകയും തെക്ക് വശത്ത് വൻ ഗർത്തമുണ്ടാക്കി ജലം കുതിച്ചൊഴുകുകയും ചെയ്ത സംഭവം അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. പഴശ്ശി ഡാം അന്നു തകരാതിരുന്നത് കോൺക്രീറ്റ് ഡാം ആയതു കൊണ്ടു മാത്രമാണ്.
ഗുരുതര സ്ഥിതിവിശേഷം കണക്കിലെടുത്ത് രണ്ടു ഡാമുകളെയും കുറിച്ച് പഠനം നടത്തി ശുപാർശ സമർപ്പിക്കാൻ വിദഗ്ദസമിതിയെ നിയമിക്കണമെന്നും വിദഗ്ദസമിതിയുടെ നിർദ്ദേശങ്ങൾ ലഭ്യമാകുന്നതുവരെ ഡാമുകളിലെ ജലവിതാനം നേർപകുതിയായി കുറക്കണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.
സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷൻ. യു.സി.ഹുസൈൻ, തോമസ്സ് അമ്പലവയൽ , സണ്ണി മരക്കടവ് , ബാബു മൈലമ്പാടി പ്രസംഗിച്ചു.



Leave a Reply