പരിസ്ഥിതി ലോല മേഖല: കരടു വിജ്ഞാപനം നടപ്പിലാക്കരുത് : കത്തോലിക്കാ കോൺഗ്രസ്
മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും 53.60 ചതുരശ്രകിലോമീറ്റർ സ്ഥലം പരിസ്ഥിതിലോല മേഖല യാക്കണമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കരുതെന്ന് മാനന്തവാടി രൂപത കത്തോലിക്ക കോൺഗ്രസ് സമിതി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. വയനാട് മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കർഷകരെയും നിരവധി ജനങ്ങളെയും ദോഷകരമായി ബാധിക്കുന്ന നിർദേശങ്ങളാണ് ഇതിലുള്ളതെന്നും, അതിൽ പറഞ്ഞിരിക്കുന്ന താമസക്കാരുടെ എണ്ണം തെറ്റാണെന്നും സമിതി ചൂണ്ടിക്കാട്ടി. നാടിന്റെയും രാജ്യത്തിന്റെയും നട്ടെല്ലായ കർഷകർക്ക് ഏറെ ദോഷകരമായിട്ടാണ് കരട് വിജ്ഞാപനം ശിപാർശ ചെയ്തിരിക്കുന്നത്. കർഷകരുടെയും സാധാരണക്കാരുടയും ജീവിതം വഴിമുട്ടിക്കുന്ന നിയന്ത്രണങ്ങളാണ് കരട് ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം കൊണ്ട് കുടിയിറക്ക് ഭീഷണി നേരിടുന്ന കർഷകർക്കുമേലുള്ള വലിയ ആഘാതമാണ് ഈ വിജ്ഞാപനം നിർദേശിക്കുന്നതെന്നും രൂപതാ സമിതി വിലയിരുത്തി. രൂപതാ സമിയുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ സെമിനാർ രൂപത ഡയറക്ടർ ഫാ. ആന്റോ മമ്പള്ളി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡൻറ് ഡോ. കെ. പി സാജു അധ്യക്ഷത വഹിച്ചു. രൂപത ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ വിഷയാവതരണം നടത്തി. രൂപത – മേഖല – ഇടവക പ്രതിനിധികൾ പങ്കെടുത്തു. ജോർജ്ജുകുട്ടി വിലങ്ങപ്പാറ, സൈമൺ ആനപ്പാറ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, തോമസ് ആര്യമണ്ണിൽ, ജെയിംസ് മറ്റത്തിൽ, അഡ്വ. ഷാജി തോപ്പിൽ, ജോസ് കുറുമ്പാലക്കാട്ട്, ലൗലി ഇല്ലിക്കൽ, ജോയി ചെട്ടിമാട്ടേൽ, ജോജൻ വടക്കേക്കുറ്റിയാനി, ജിൽസ് മേക്കൽ, ജോയി തെക്കേമല എന്നിവർ നേതൃത്വം നൽകി.
Leave a Reply