വീണ്ടെടുക്കാം കബനി : ജില്ലാതല ശില്‍പശാല നടത്തി
കൽപ്പറ്റ : ജില്ലയിലെ പ്രധാന ജലസ്രോതസ്സായ കബനി നദി പുനരുജ്ജീവനത്തിന്റെ ഭാഗമായി കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി ഹരിത കേരളം മിഷന്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പാരിസ്ഥിതിക സംരക്ഷണവും അനിവാര്യമായ കാലഘട്ടമാണിതെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ പറഞ്ഞു. വയനാടിന്റെ വരദാനമാണ് കബനി നദി. പുഴയെ വരുംകാലത്തിനായി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്.
സാങ്കേതിക സമിതിയിലും ഏകോപന സമിതിയിലും ഉള്‍പ്പെട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ കബനി നദി പുനരുജ്ജീവനം, കൃഷി, ടൂറിസം, മാലിന്യ സംസ്‌കരണം തുടങ്ങി 5 ഗ്രൂപ്പുകളായി തിരിഞ്ഞ് കബനി പുനരുജീവനത്തിന്റെ സാധ്യതകളെക്കുറിച്ചും നിലവിലെ അവസ്ഥകളെക്കുറിച്ചും ശില്‍പശാല ചര്‍ച്ച ചെയ്തു. പച്ചപ്പ് കോര്‍ഡിനേറ്ററും മുന്‍ എം.എല്‍.എയുമായ സി.കെ ശശീന്ദ്രന്‍, എ.ഡി.എം എന്‍.ഐ. ഷാജു, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ രവിചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.നവകേരളം കര്‍മ്മ പദ്ധതി കണ്‍സള്‍ട്ടന്റ് ടി.പി സുധാകരന്‍, കണ്‍സള്‍ട്ടന്റ് രാജേന്ദ്രന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
കബനിയുടെ കൈവഴികള്‍ കടന്നു പോകുന്ന 14 ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഉദ്യോഗസ്ഥര്‍, ഹരിത കേരളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ജില്ലാ സാങ്കേതിക സമിതി ഉദ്യോഗസ്ഥര്‍, ജില്ലാ ഏകോപന സമിതി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
Leave a Reply