അഗ്നിപഥ് പിന്‍വലിക്കണം : സിഐടിയു പുൽപള്ളി ഏരിയ കമ്മിറ്റി തൊഴിലാളി മാര്‍ച്ച് സംഘടിപ്പിച്ചു
പുൽപ്പള്ളി : സൈന്യത്തിലെ അഗ്നിപഥ് പദ്ധതി “നിശ്ചിതകാല” തൊഴിലിന്‍റെ മറ്റൊരു പതിപ്പാണ്. സൈന്യത്തെ പരീക്ഷണത്തിന് ഉപയോഗിക്കരുത് എന്ന താക്കീത് രാജ്യമാകെ കത്തിപ്പടരുകയാണ്. ലേബര്‍ കോഡ് പോലെ ബിജെപിയുടെ അജണ്ടയ്ക്കും ഇച്ഛയ്ക്കും അനുസരിച്ച് ചുളുവില്‍ അഗ്നിപഥും നടപ്പിലാക്കാമെന്ന നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് അനുദിനം കത്തിപ്പടരുന്നത്. കര്‍ഷകദ്രോഹ നടപടികള്‍ തേനില്‍ ചാലിച്ചുകൊണ്ട് നടപ്പാക്കാനുള്ള ശ്രമത്തെ കര്‍ഷകര്‍ മുട്ടുകുത്തിച്ച ചരിത്രം ഇന്നത്തെ പ്രക്ഷോഭകര്‍ക്ക് ആവേശം നല്‍കുന്നതാണ്. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ സര്‍ക്കാര്‍ നേരിടുന്നത് ജനാധിപത്യരീതിയിലല്ല. തൊഴിലില്ലായ്മ അനുദിനം പെരുകുന്ന രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ ഉള്ള തൊഴിലുകള്‍ വീതം വയ്ക്കാനുള്ള നീക്കത്തിലാണ്. സ്ഥിരം തൊഴില്‍ എന്നത് മിഥ്യയാകുന്ന കാലമാണ് അധികാരത്തിലിരുന്ന് ബിജെപി സൃഷ്ടിക്കുന്നത്. ബിജെപി ഭരിക്കുന്ന സ്വാധീനകേന്ദ്രങ്ങളിലാണ് അഗ്നിപഥിനെതിരെ തീവണ്ടി തീവയ്ക്കലടക്കം അരാജക പ്രതിഷേധങ്ങള്‍ വളര്‍ന്നു വരുന്നത്. ജനാധിപത്യം തകരുന്നിടത്താണ് സമരങ്ങള്‍ അക്രമാസക്തമാകുന്നത്. സമരം അവസാനിപ്പിക്കുവാന്‍ ബിജെപി ചെയ്യേണ്ടത് സൈന്യത്തെ വച്ചുള്ള പരീക്ഷണം ഉപേക്ഷിക്കുകയാണ് വേണ്ടത്. നിശ്ചിതകാല തൊഴില്‍ നിയമമാക്കിയ 2018 ല്‍ സിഐടിയു, ഇതര ട്രേഡ് യൂണിയനുകളുമായി ചേര്‍ന്ന് സംസ്ഥാനത്ത് പണിമുടക്ക് നടത്തിയതാണ്. അന്ന് അധികമാരും, ഒരു മാധ്യമവും ഈ അപകടത്തെ തിരിച്ചറിഞ്ഞ് പ്രാധാന്യം നല്‍കിയില്ല. ഇന്ന് തൊഴിലില്ലാത്ത സമൂഹം അഗ്നിപഥ് വന്നപ്പോള്‍ അപകടത്തിന്‍റെ കാഠിന്യം തിരിച്ചറിഞ്ഞിരിക്കുന്നു.
പുൽപള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ സമരം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. സജി മാത്യു അധ്യക്ഷത വഹിച്ചു. ബൈജു നമ്പിക്കൊല്ലി, കെ ബാലൻ, കെ ജെ തോമസ്,ഇ കെ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply