ആദിവാസി വിദ്യാർത്ഥി സമരത്തിന് ഭാഗിക വിജയം. : സത്യാഗ്രഹ സമരം അവസാനിപ്പിക്കുമെന്ന് ആദിശക്തി സമ്മർ സ്കൂൾ.

കൽപ്പറ്റ: സെപ്തംബർ 28 മുതൽ സുൽത്താൻ ബത്തേരി സിവിൽ സ്റ്റേഷന് മുമ്പിൽ ആദിശക്തി സമ്മർ സ്കൂളിന്റെയും ആദിവാസി ഗോത്ര മഹാസഭയുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിവന്ന സമരത്തിന് ഭാഗിക വിജയം. ആദിവാസി വിദ്യാർഥികളോട് തുടർന്നു വന്നിരുന്ന വിവേചനത്തിന് ഭാഗിക പരിഹാരമായി 425 വിദ്യാർഥികൾക്ക് സീറ്റ് വർധിപ്പിച്ച ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ഉത്തരവിറക്കി. ഇതോടെ ജില്ലയിൽ ഏകജാലക പ്രവേശനം, എം ആർ എസ്, വി എച്ച് എസ് സി തുടങ്ങിയ മേഖലകളിലായി 1864 വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ കഴിയുമെന്നാണ് കണക്കാക്കുന്നതെന്ന് ആദിശക്തി സമ്മർ സ്കൂൾ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നൂറു കണക്കിന് ആദിവാസി കുട്ടികളെ സ്കൂളിന് പുറത്ത് നിർത്തി പ്രവേശന നടപടികൾ അവസാനിപ്പിക്കുന്ന രീതിയാണ് വർഷങ്ങളായി തുടർന്നു വന്നിരുന്നത്. ഈ വിവേചനത്തിന് ഇതോടെ അന്ത്യം കുറിച്ചു. കാെവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് ആദിവാസി വിദ്യാർഥികൾ നടത്തിയ സത്യാഗ്രഹ സമരവും അതിന് കേരളത്തിലെ ജനാധിപത്യ സമൂഹം നൽകിയ പിന്തുണയും സമരത്തിന്റെ ഭാഗിക വിജയത്തിന് കാരണമായിട്ടുണ്ട്. നവംബർ രണ്ടിന് സുൽത്താൻ ബത്തേരി സർവജന സ്കൂളിന് മുന്നിൽ രാവിലെ 11 മണിക്ക് അക്ഷര മഹോത്സവവും, മൂന്ന് മണിക്ക് നഗരത്തിൽ വിദ്യാഭ്യാസ അവകാശ സമ്മേളനവും നടത്തുന്നതോടെ സത്യാഗ്രഹ സമരം അവസാനിപ്പിക്കുമെന്ന് ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോർഡിനേറ്റർ എം ഗീതാനന്ദൻ അറിയിച്ചു.
425 വിദ്യാർഥികൾക്ക് കൂടി ഒറ്റ ഉത്തരവിലൂടെ പ്രവേശനം നൽകാൻ സർക്കാർ തീരുമാനിച്ചങ്കിലും സാങ്കേതിക പിഴവുകൾ കാരണം നിരവധി പേർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഓൺലെെൻ രജിസ്ട്രേഷൻ നടപടികൾ കൃത്യമായി തുടരാൻ സാധിക്കാത്തതിനാൽ 500 ഓളം വിദ്യാർഥികൾ പുറത്തായിട്ടുണ്ട്. അശാസ്ത്രീയമായ അധ്യാപക/ വിദ്യാർഥി അനുപാതത്തിനെതിരെയും സാങ്കേതിക കാരണങ്ങളാൽ ആദിവാസി വിദ്യാർഥികളെ ഒഴുവാക്കിയ നടപടിക്കെതിരെയും ബാലാവകാശ കമ്മീഷന് പരാതി നൽകുമെന്നും അവർ അറിയിച്ചു. അനാവശ്യ സമരമെന്ന സി കെ ശശീന്ദ്രൻ എം എൽ എ യുടെ പ്രസ്താവനയെയും ട്രെെബൽ ഡിപ്പാർട്ടുമെന്റിൽ നിന്നുമുണ്ടായ അനാസ്ഥയെയും അവർ കുറ്റപ്പെടുത്തി. ആദിശക്തി സമ്മർ സ്കൂൾ സ്‌റ്റേറ്റ് കോർഡിനേറ്റർ കെ മേരി ലിഡിയ, ജില്ലാ കോർഡിനേറ്റർമാരായ ജി ജിഷ്ണു, പി വി രജനി എന്നിവർ പങ്കെടുത്തു.



Leave a Reply