‘സാന്ത്വനം’ ഉദാത്ത മാതൃകഃ ജുനൈദ് കൈപ്പാണി
മാനന്തവാടിഃ എസ്.വൈ.എസ് നേതൃത്വത്തിലുള്ള 'സാന്ത്വനം' ജീവകാരുണ്യ പ്രവർത്തന മേഖലയിലെ ശ്രദ്ധേയവും അഭിനന്ദനാർഹവുമായ അനുപമ മാതൃകയാണ് കാഴ്ച്ച വെക്കുന്നതെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു . കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ നിസ്തുല സേവനമാണ് സാന്ത്വനം വളണ്ടിയേഴ്സിന്റേതെന്നും ജുനൈദ് അഭിപ്രായപ്പെട്ടു.
വയനാട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സാന്ത്വനം വളണ്ടിയേഴ്സ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്
മുഹമ്മദലി സഖാഫി പുറ്റാട് അധ്യക്ഷത വഹിച്ചു.
സമസ്ത വയനാട് ജില്ലാ പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായ
പി.ഹസ്സൻ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത് മലപ്പുറം ജില്ലാ പ്രസിഡന്റ്
കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എസ്.വൈ.എസ് സാന്ത്വനം ജില്ലാ പ്രസിഡന്റ്
സുലൈമാൻ സഅദി വെള്ളമുണ്ട, സെക്രട്ടറി സുബൈർ അഹ്സനി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സി എം നൗഷാദ്,മീഡിയ സെക്രട്ടറി
ജമാലുദ്ദീൻ സഅദി പള്ളിക്കൽ,എസ്.വൈ.എസ് സംസ്ഥാന സമിതിയംഗം എസ് അബ്ദുല്ല,ഉമർ സഖാഫി കല്ലിയോട് തുടങ്ങിയവർ സംസാരിച്ചു.
രോഗികളുടെയും അശരണരുടെയും കൂടെ നിൽക്കുന്ന, അവർക്ക് ആശ്വാസവും സ്നേഹവും പകരുന്ന, ആവശ്യങ്ങൾ നിവർത്തിക്കുന്ന മാതൃകാ സന്നദ്ധസേവകരുടെ സംഘമാണ് സാന്ത്വനം. വയനാട് മെഡിക്കൽ കോളേജടക്കമുള്ള ജില്ലയിലെ സർക്കാർ ഹോസ്പിറ്റൽ മുറ്റത്ത് രോഗികൾക്ക് ആശ്വാസവും സ്നേഹവും കാരുണ്യഹസ്തവും ചൊരിയുന്ന സ്വാന്ത്വനം പ്രവർത്തകർ കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി വയനാടിന്റെ ആതുര സേവന-ജീവകാരുണ്യ രംഗത്ത് വേറിട്ട സാന്നിധ്യമായി മുന്നേറുകയാണ്.
വർഷങ്ങൾക്കു മുമ്പുണ്ടായ ശക്തമായ പ്രളയം മൂലം ജീവനും ജീവിതോപാധികളും അന്തിയുറങ്ങുന്ന പാർപ്പിടവുമടക്കം എല്ലാം നഷ്ടപ്പെട്ട പുത്തുമലയിലടക്കമുള്ള നിരവധി കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി സ്വാന്ത്വനം പ്രവർത്തകർ രംഗത്ത് വന്നിരുന്നു.
സ്വന്തമായിട്ടുള്ള കിടപ്പാടവും മറ്റെല്ലാം നഷ്ടപ്പെട്ട പ്രളയ ഇരകളായ കുടുംബങ്ങളുടെ നിറ സ്നേഹവും പ്രാർത്ഥനയും ഏറ്റുവാങ്ങുന്ന രൂപത്തിൽ അവർക്ക് വീടുകൾ വെച്ച് കൊടുക്കാനും സാന്ത്വനം സംവിധാനത്തിന് സാധിച്ചു.
കോവിഡ് ദുരന്ത സമയത്തു അശരണരായ രോഗികൾക്കും പാവപ്പെട്ടവർക്കും സാമ്പത്തിക സഹായം, ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവ എത്തിച്ചുനൽകുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച സാന്ത്വനം വളണ്ടിയർമാർ മഹാമാരി കാലത്തെ പ്രശംസനീയ മാതൃകയായി മാറുകയായിരുന്നു.
Leave a Reply