കൊമ്പൻമൂല കോളനി: ദക്ഷ്യവകുപ്പിനെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജം: കമ്മീഷൻ അംഗം എം വിജയലക്ഷ്മി
സുല്‍ത്താന്‍ബത്തേരി: കൊമ്പൻ മൂല ആദിവാസി കോളനി നിവാസികളായ കുടുംബത്തിന് റേഷന്‍ ലഭ്യമാകുന്നില്ലെന്നും, പട്ടിണിയിലാണെന്നും കാണിച്ച് ചില മാധ്യമങ്ങളിൽ വന്ന വാര്‍ത്തയിൽ വസ്തുതകൾ ഇല്ലെന്നും വ്യാജമാണെന്നും കോളനി സന്ദര്‍ശിച്ച സംസ്ഥാന ഭക്ഷ്യ ഭദ്രതാ കമ്മീഷൻ അംഗം എം വിജയലക്ഷ്മി പറഞ്ഞു.
സുല്‍ത്താന്‍ബത്തേരി നഗരസഭാപരിധിയില്‍പ്പെടുന്ന വനഗ്രാമമായ കൊമ്പന്മൂല കോളനിയിലെ ബിന്ദുവും ഭര്‍ത്താവ് വിനോദും മൂന്ന് മക്കളുമടങ്ങുന്ന ആദിവാസി കുടുംബത്തിന് റേഷന്‍ ലഭിക്കുന്നില്ലെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചത്.
ഇതേ തുടര്‍ന്നായിരുന്നു കമ്മീഷൻ അംഗം കോളനിയിൽ സന്ദർശനം നടത്തിയത്. റേഷന്‍ ലഭിക്കുന്നില്ലെന്ന പരാതിയുയര്‍ന്ന കോളനിയിലെ ബിന്ദുവിനെ നേരില്‍ കണ്ടാണ് വിവരങ്ങള്‍ തിരക്കിയത്. കുടുംബത്തിലെ അംഗങ്ങള്‍ അവരവരുടെ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തുകയും, ഇവര്‍ക്ക് റേഷന്‍ ലഭിക്കുന്നുണ്ടെന്നും മനസിലാക്കുകയായിരുന്നു. മൂന്ന് കുട്ടികളടങ്ങുന്ന ഈ കുടുംബം പട്ടിണിയാണെന്ന വാര്‍ത്ത വ്യാജമാണെന്ന് മാത്രമല്ല ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ കമ്മീഷൻ അംഗത്തോട് പറഞ്ഞു. അതേസമയം, കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന് ആധാര്‍ കാര്‍ഡ് ലഭ്യമാകാത്തതാണ് പ്രസ്തുത കുടുംബത്തിന് സ്വന്തമായി റേഷന്‍കാര്‍ഡ് അനുവദിക്കുന്നതിന് തടസമായി നില്‍ക്കുന്നത്.കു ടുംബനാഥയായ ബിന്ദുവിന് ആധാര്‍കാര്‍ഡില്ലാത്ത സാഹചര്യത്തില്‍ ഭര്‍ത്താവ് വിനോദിന്റെ പേരില്‍ റേഷന്‍കാര്‍ഡ് നല്‍കാൻ കമ്മീഷൻ അംഗം എം വിജയലക്ഷ്മി ഉദ്യോഗസ്ഥർക്ക് നിർദ്ദശം നൽകി. ആറ് കുടുംബങ്ങളിലായി 25-ഓളം പേരാണ് കൊമ്പന്മൂല കോളനിയില്‍ താമസിക്കുന്നത്. നേരത്തെ ഉള്‍വനമായ കൊമ്മഞ്ചേരിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പിന്നീട് വനംവകുപ്പ് ഇടപെട്ട് ഇവരെ കൊമ്പന്മൂലയിലേക്ക് മാറ്റിതാമസിപ്പിക്കുകയായിരുന്നു. സിവിൽ സപ്ലൈസ് ഉദ്യോസ്ഥരായ ടി ആർ വിനിൽകുമാർ, എം അനൂപ് എന്നിവരും കമ്മീഷൻ അംഗത്തോടൊപ്പം ഉണ്ടായിരുന്നു.
Leave a Reply