ആർ.സി.ഇ.പി കരാറിനെതിരെ താലൂക്ക് കേന്ദ്രങ്ങളിൽ കർഷകമാർച്ചും ധർണയും നവംബർ 4ന്
മാനന്തവാടി: ആർ.സി.ഇ.പി കരാറിനെതിരെ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മൂന്ന് താലൂക്ക് കേന്ദ്രങ്ങളിൽ നവംബർ നാലിന് മാർച്ചുംധർണയും സംഘടിപ്പിക്കും.ഒന്നാം ഘട്ട സമരമെന്ന നിലയിലാണ് താലൂക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേയ്ക്ക് മാർച്ചും ധർണയും നടത്തുന്നത്. കാർഷിക മേഖലയും രാജ്യത്തിന്റെ സമ്പദ്ഘടനയും പാടേ തകർക്കുന്ന ആർ.സി.ഇ.പി കരാറിൽ കേന്ദ്ര സർക്കാർ ഒപ്പുവയ്ക്കരുതെന്നതാണ് കർഷകരുടെ താൽപര്യം. കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ രാജ്യത്തെ തകർച്ചയിലേക്ക് തള്ളിയിടുന്നതിനിടെയാണ് മതിയായ ചർച്ചകൾ പോലും നടത്താതെ കരാർ ഒപ്പ് വെയ്ക്കുന്നതിന് കേന്ദ്ര സർക്കാർ രഹസ്യ നീക്കം അണിയറയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. വയനാട് ജില്ലയിലെ കർഷകർക്ക് അല്പമെങ്കിലും ആശ്വാസം നൽക്കുന്നത് ക്ഷീരമേഖലയാണ്. ക്ഷീരമേഖലയെ പാടേ തകർന്ന നയമാണ് കരാറിലുള്ളത്.ആർ.സി.ഇ.പി കരാറിന്റെ ഭവിഷ്യത്തുകളെ സംബന്ധിച്ച് കർഷകർക്കിടയിൽ പ്രചരണം നടത്തി കേന്ദ്ര സർക്കാർ നയം തിരുത്തുന്നതിന് ആദ്യ ഘട്ടസമരത്തിനു ശേഷം തുടക്കം കുറിക്കുമെന്ന് അഖിലേന്ത്യാ കിസാൻ സഭ വയനാട് ജില്ലാ കമ്മറ്റി തീരുമാനിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ.ഗീവർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോണി മറ്റത്തിലാനി റിപ്പോർട്ട് അവതരിപ്പിച്ചു. ജോയി അമ്പലവയൽ, വേലായുധൻനായർ എന്നിവർ പ്രസംഗിച്ചു.
Leave a Reply