അന്ധവിശ്വാസങ്ങളിൽ നിന്നും മോചനം നേടാൻ ശാസ്ത്രാവബോധം വളർത്തണമെന്ന് ഡോ. പി. എം സിദ്ധാർത്ഥൻ
ശാസ്ത്രബോധം വ്യാപിപ്പിച്ചുകൊണ്ടു മാത്രമേ അന്ധവിശ്വാസങ്ങളിൽ നിന്നും ജാതി-മത അത്യാചാരങ്ങളിൽ നിന്നും ബഹുജനങ്ങളെ മോചിപ്പിക്കാനാവൂ എന്ന് ഡോ. പി. എം സിദ്ധാർത്ഥൻ അഭിപ്രായപ്പെട്ടു. അവയുടെ കാര്യ കാരണങ്ങളിലേക്ക് ആഴത്തിൽ കടന്നു ചെന്ന് അവരെ ബോധ്യപ്പെടുത്തുന്നതാണ് ശാസ്ത്രീയമായ രീതി. രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
സി.കെ.അബ്ദുള്ളക്കുട്ടിയുടെ പതിനൊന്നാമത് ചരമവാർഷിക ദിനത്തിൽ അബ്ദുള്ളക്കുട്ടി സ്മാരക ഫൗണ്ടേഷൻ ബത്തേരിയിൽ സംഘടിപ്പിച്ച "മതം, ശാസ്ത്രം, സമൂഹം " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അജ്ഞതയും ദുരിതങ്ങളും മുതലെടുത്താണ് മത തീവ്രവാദികൾ രാജ്യത്ത് കലാപങ്ങൾ സൃഷ്ടിക്കുന്നത്. ഓരോ കലാപവും ജനങ്ങളുടെ കൂട്ടായ്മയേയും സാംസ്കാരിക മുന്നേറ്റങ്ങളേയും ദീർഘനാളത്തേക്ക് തടസ്സപ്പെട്ടുത്തും. ഈ കാലഘട്ടം അന്ധവിശ്വാസങ്ങളും വർഗ്ഗീയതയും വളരാനും രാജ്യത്തെയാകെ ഫാസിസത്തിലേക്ക് തള്ളിയിടാനും അവസരമൊരുക്കും. ഇത്തരം പ്രവണതകളെ മുളയിൽ തന്നെ നുള്ളിക്കളയാൻ പൊതു സമൂഹം തയ്യാറാകണം. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും പൊരുതി ജീവിച്ച സി കെ അബ്ദുള്ളക്കുട്ടി പുരോഗമന പ്രവർത്തകർക്ക് മാതൃകയാണെന്ന് ഡോ. സിദ്ധാർത്ഥൻ പറഞ്ഞു.
യോഗത്തിൽ സ്മാരക ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ.കെ.ബാലഗോപാലൻ അധ്യക്ഷനായി. കൺവീനർ കെ.വി.മത്തായി റിപ്പോർട്ട് അവതരിപ്പിച്ചു. കേരള എൻജിഒ യൂണിയൻ സെക്രട്ടറി ശ്രീനിവാസൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി എം.കെ ദേവസ്യ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ റഷീദ് സ്വാഗതവും കൺവീനർ മധുസൂദനൻ നന്ദിയും പറഞ്ഞു.
Leave a Reply