കൽപ്പറ്റ : ചട്ടങ്ങളും സീനിയോറിറ്റി ലിസ്റ്റും അട്ടിമറിച്ച് ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകാത്ത നടപടി പുനഃപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വാർഷിക യോഗം ആവശ്യപ്പെട്ടു. സർക്കാരും പി.എസ്.സി.യും അംഗീകരിച്ച സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമ യോഗ്യതയുള്ള എച്ച്.ഐ.മാരെയാണ് കഴിഞ്ഞ 20 വർഷമായി പ്രമോഷനിൽ അവഗണിക്കുന്നത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവിലൂടെ സർക്കാർ അനുകൂല തീരുമാനമെടുത്തെങ്കിലും തെറ്റായ തടസ്സവാദങ്ങൾ ഉന്നയിച്ച് സ്ഥാനക്കയറ്റം മനപ്പൂർവ്വം തടയുകയാണെന്ന് യോഗം വിലയിരുത്തി. സ്ഥാനക്കയറ്റം കിട്ടാതായതോടെ സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമയുള്ള സ്ത്രീകളുൾപ്പെടെയുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥർ ജോലിയിൽ കയറി രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തികയിൽ വിരമിക്കേണ്ട ഗതികേടിലാണ്. സ്ഥാനക്കയറ്റം ഉൾപ്പെടയുള്ള ജീവനക്കാരുടെ സീനിയോറിറ്റി നിശ്ചയിക്കുന്നത് പി.എസ്.സി. അഡ്വൈസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഹൈക്കോടതി വിധിയുണ്ട്. എന്നാൽ ഇതെല്ലം ബന്ധപ്പെട്ടവർ അട്ടിമറിച്ചതായി യോഗം അഭിപ്രായപ്പെട്ടു.
14 ജില്ലകളിലായി പി.എസ്.സി. ആദ്യം തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റ് പുനഃസ്ഥാപിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവിലൂടെ സർക്കാർ എടുത്ത അനുകൂല തീരുമാനം വേഗം നടപ്പാക്കണമെന്നും വിവേചനം അവസാനിപ്പിക്കാൻ സർക്കാരും വകുപ്പ് സെക്രട്ടറിയും അടിയന്തിരമായി ഇടപെടണമെന്നും അസോസിയേഷൻ വാർഷിക യോഗം ആവശ്യപ്പെട്ടു.
കെ.എസ്.എച്ച്.ഐ.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. ബാലഗോപാൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഡി. സുഷമ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് പി.എസ്. തൃദീപ് കുമാർ, ട്രഷറർ ജെറി ബെനഡിക്റ്റ്, പി. സുജലദേവി, കെ.എം. ജാസ്മിൻ, കെ. ഗിരീന്ദ്രകുമാർ, വി. ഷാജി, ജെ. ജോൺ, രാംദാസ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി ഡി. സുഷമ ( പ്രസിഡൻറ്), പി.ആർ. ബാലഗോപാൽ ( ജനറൽ സെക്രട്ടറി), പി.എസ്. തൃദീപ് കുമാർ, പി. സുജലദേവി, വി. ഷാജി ( വൈസ് പ്രസിഡൻറ്മാർ ), ജെറി ബെനഡിക്റ്റ് (ട്രഷറർ), കെ.എം. ജാസ്മിൻ, കെ. ഗിരീന്ദ്രകുമാർ, ജെ. ജോൺ, (ജോയിൻറ് സെക്രട്ടറിമാർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് : ഡി. സുഷമ, പി.ആർ. ബാലഗോപാൽ ( ജനറൽ സെക്രട്ടറി),
Leave a Reply