തടയണ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ചു
വൈത്തിരി പുഴയ്ക്ക് കുറുകെ പഴയ വൈത്തിരിയില്‍ പുഴയ്ക്ക് ഇരുവശവുമായി നിര്‍മ്മിക്കുന്ന തടയണയുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു. കബനി നദിയിലെ ജല സംഭരണം ഉദ്ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാവേരി ബേസിന്‍ പ്രൊജക്ട് – കബനി സബ് ബേസിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തടയണ നിര്‍മ്മിക്കുന്നത്. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
വൈത്തിരി പുഴയ്ക്ക് ഇരുവശവും താമസിക്കുന്ന പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു തടയണ നിര്‍മ്മാണം. 45 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. തടയണയ്ക്ക് 14 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ ഉയരവും ഉണ്ട്. കൂടാതെ തടയണയ്ക്ക് സംരക്ഷണ ഭിത്തി നിര്‍മ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തടയണയുടെ മുകള്‍ ഭാഗത്ത് ഏകദേശം 1 കിലോമീറ്റര്‍ ദൂരത്തില്‍ പുഴയില്‍ വെള്ളം സംഭരിക്കാന്‍ സാധിക്കും. ഇതോടെ വേനല്‍ക്കാലത്ത് പഴയ വൈത്തിരി പ്രദേശത്തെ 35 ഹെക്ടര്‍ സ്ഥലത്ത് കൃഷിയ്ക്ക് ആവശ്യമായ ജലം ലഭ്യമാകും. പ്രദേശത്തെ കുടിവെള്ള ക്ഷാമം ഒരു പരിധി വരെ ഇല്ലാതാക്കാനും പദ്ധതിയിലൂടെ സാധിക്കും. 11,550 ക്യൂബിക് മീറ്ററാണ് തടയണയുടെ സംഭരണശേഷി. പുഴയിലെ ജലസാന്നിധ്യത്താൽ കര്‍ഷകര്‍ക്ക് കൂടുതല്‍ വിള ചെയ്യുവാനും അതുവഴി കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും സാധ്യമാകും..
ചടങ്ങിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ തമ്പി, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. ഉഷാകുമാരി, വൈസ് പ്രസിഡൻ്റ് യു.സി. ഗോപി, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബേസിൽ പോൾ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈലി മോൻ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply