ആദിവാസി യുവതിയുടെ ദുരൂഹമരണത്തിൽ അന്വേഷണം വേണം..: അനിശ്ചിതകാല സമരം തുടങ്ങി
വയനാട് കാട്ടിക്കുളത്ത് ആദിവാസി യുവതിയുടെ ദുരൂഹമരണത്തിൽ വെളിപ്പെടുത്തലുമായി അമ്മ. യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ മകളെ കൊലപ്പെടുത്തിയതാണെന്ന് അമ്മ പറഞ്ഞു. സ്ഥലത്തിന്റെ ഉടമയുടെ അച്ഛനും തന്റെ മകളുടെ അച്ഛനും ഒരാളാണെന്നും സ്വത്ത് നൽകേണ്ടി വരുമെന്ന ഭയം കൊണ്ടാണ് കൊലപാതകമെന്നും അമ്മ വ്യക്തമാക്കി. കുറുക്കന്മൂല കോളനിയിലെ ശോഭയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് .
കഴിഞ്ഞ ഫെബ്രുവരി 2നായിരുന്നു ശോഭയെ കോളനിക്ക് സമീപമുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നായിരുന്നു പൊലീസ് നിലപാട്.
ശോഭയുടേത് കൊലപാതകമാണെന്നാണ് ആരോപണം. മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയായ യുവാവാണ് കൊല നടത്തിയതെന്നും കുടുംബം ആരോപിക്കുന്നു. ശോഭയുടെ അച്ഛനും ഇയാളുടെ അച്ഛനും ഒരാളാണ്. കുടുംബത്തിന്റെ ചിലവിനുള്ള പണം ശോഭയുടെ അച്ഛൻ തന്നിരുന്നു. സ്വത്ത് നൽകേണ്ടി വരുമോ എന്ന ഭയമാണ് കൊലയ്ക്ക് കാരണമെന്ന് അമ്മ പറഞ്ഞു
അസ്വാഭാവിക
മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ആരോപണവിധേയനായ യുവാവ് ശോഭയെ മരിക്കുന്നതിന്റെ തലേ ദിവസം വിളിച്ചുകൊണ്ടുപോയതാണ് സംശയത്തിന് കാരണം. ശരീരത്തിൽ മദ്യത്തിന്റെ അംശവും മുറിവുകളും ഉണ്ടായിരുന്നിട്ടും പൊലീസ് അന്വേഷണം നടത്തിയില്ലെന്നാണ് ആരോപണം.
കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. കോളനിയിൽ അനിശ്ചിതകാല സമരവും തുടങ്ങി.
Leave a Reply