May 14, 2024

മോഹിനിയാട്ടത്തിൽ റാങ്കിന്‍റെ തിളക്കവുമായി വൈഷ്ണവി മോഹൻ

0
Img 20220125 080545.jpg
റിപ്പോർട്ട്‌ : ദീപ ഷാജി പുൽപ്പള്ളി 
കൽപറ്റ: എം.എ മോഹിനിയാട്ടത്തിൽ രണ്ടാം റാങ്കുമായി വയനാട് സ്വദേശിനിയുടെ അഭിമാന നേട്ടം. മീനങ്ങാടി അമ്പലപ്പടി സ്വദേശിനി വൈഷ്ണവി മോഹനാണ് മനസ്സിൽ നിറഞ്ഞ നൃത്തച്ചുവടുകൾക്ക് റാങ്കിന്‍റെ തിളക്കംപകർന്നത്. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽനിന്നാണ് മോഹിനിയാട്ടത്തിൽ റാങ്കിന്‍റെ പകിട്ടുള്ള വിജയം സ്വന്തമാക്കിയത്.
ടാപ്പിങ് തൊഴിലാളിയായ അച്ഛൻ എൻ. മോഹനനും കോഓപറേറ്റിവ് സൊസൈറ്റിയിൽ ജീവനക്കാരിയായ അമ്മ സുവർണരേഖയും വൈഷ്ണവിയുടെ സ്വപ്നങ്ങൾക്ക് നിറഞ്ഞ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. വാടകവീട്ടിലെ പരിമിതികളിൽനിന്നാണ് പഠിച്ചുമുന്നേറിയത്. എട്ടാം വയസ്സു മുതൽ ശാസ്ത്രീയമായി നൃത്തം അഭ്യസിക്കാൻ തുടങ്ങിയിരുന്നു. രണ്ടാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ സ്കൂളിലും സബ്ജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളിലും സാന്നിധ്യമറിയിച്ചു.
എൽ.കെ.ജി മുതൽ ഏഴാം ക്ലാസുവരെ അമ്പലപ്പടിയിലെ വിവേകാനന്ദ വിദ്യാമന്ദിരത്തിലായിരുന്നു പഠനം. ഏഴു മുതൽ പത്തുവരെ മീനങ്ങാടി ഗവ. ഹൈസ്കൂളിൽ. പനങ്കണ്ടി ജി.എച്ച്.എസ്.എസിലായിരുന്നു പ്ലസ്ടു പഠനം. പിന്നീട് സുൽത്താൻ ബത്തേരി എയ്ഞ്ചൽ മേരി കോളജിൽനിന്ന് ഡി.ഫാം ഫസ്റ്റ് ക്ലാസോടെ പാസായി. ശേഷം മലപ്പുറത്ത് ഒരു ആശുപത്രി ഫാർമസിയിൽ ജോലി നോക്കുന്നതിനിടയിലാണ് നൃത്തരംഗത്ത് തുടരണമെന്ന് തീരുമാനമെടുത്തത്. അതോടെ ജോലി ഉപേക്ഷിച്ച് ആർ.എൽ.വി കോളജിൽ ബി.എ മോഹിനിയാട്ടം പഠിക്കാൻ ചേർന്നു. നാലാം റാങ്കോടെയാണ് ബി.എ പാസായത്. തുടർന്ന് എം.എ (മോഹിനിയാട്ടം)ക്ക് രണ്ടാം റാങ്കിന്‍റെ തിളക്കവും.
നല്ലൊരു ഗായികയുമാണ് വൈഷ്ണവി. എട്ടാം വയസ്സുമുതൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്. ഡി.ഫാമിന് പഠിക്കുന്ന സമയത്ത് ഡൽഹിയിൽ ഒരു ആഗോള സാംസ്കാരിക സംഗമത്തിൽ നൃത്തസംഘത്തിന്‍റെ ഭാഗമാകാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി ചെയ്യണമെന്നാണ് വൈഷ്ണവിയുടെ വലിയ ആഗ്രഹം. ഇതിനിടയിൽ പല വേദികളിലും പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നുണ്ട്. കാംബോജി നാട്യകലാ സരസ്വതിക്ഷേത്ര എന്ന പേരിൽ നൃത്തവിദ്യാലയം തുടങ്ങി കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്ത് ഓൺലൈനിലാണ് ക്ലാസുകൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *