മുഫീദയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം: ആക്ഷൻകമ്മിറ്റി

കൽപ്പറ്റ : വെള്ളമുണ്ട പഞ്ചായത്തിലെ പുലിക്കാട് കഴിഞ്ഞ ദിവസം മുഫീദ കണ്ടിയിൽ പൊയിൽ എന്നവരുടെ മരണത്തിൽ ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും മുഫീദയുടെ മകനും കൽപ്പറ്റ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാല് മക്കളുള്ള മുഫീദ വിധവ ആയതിന് ശേഷം ഇവരുടെ ദാരിദ്രവും പട്ടിണിയും മുതലാക്കി കുടുംബത്തിന് സംരക്ഷണം നൽകാം എന്ന് വിശ്വസിപ്പിച്ച് നാട്ടിലെ പ്രമാണിയായ ഹമീദ് മുഫീദയുമായി അടുപ്പത്തിലാവുകയും ഇവരെ രഹസ്യമായി പുനർവിവാഹം ചെയ്യുകയും ചെയ്തു.
എന്നാൽ പിന്നീട് ഹമീദിൻ്റെ ഭാര്യയും മക്കളും വിവരം അറിഞ്ഞതോടെ നാട്ടിലെ ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ സഹായത്തോടെ ഹമീദും കുടുംബവും മുഫീദയെ ബന്ധത്തിൽ നിന്നും പിൻതിരിയാൻ നിരന്തരമായി ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു.
കഴിഞ്ഞ ജൂലൈയ് മൂന്നിന് രാത്രി ഹമീദിൻ്റെ മകൻ ജാബിറും അനുജൻ നാസറും ഹമീദിനേയും കൂട്ടി മുഫീദയുടെ വീട്ടിൽ വരുകയും ഇയാളുമായുള്ള ബന്ധം ഒഴിവാക്കുവാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീട്ടിലേക്ക് ഇങ്ങനെ വരുന്ന വിവരം മുൻകൂട്ടി ഹമീദ് മുഫീദയെ വിളിച്ച് അറിയിക്കുകയും വരുന്നവരെ പേടിപ്പിക്കുന്നതിനു വേണ്ടി മണ്ണെണ ഒഴിച്ച് തീകൊളുത്തുമെന്ന് പറയുവാൻ പറഞ്ഞിരുന്നു.അത് വിശ്വസിച്ചാണ് മഫീദ തീ കൊളുത്തിയത്.
എന്നാൽ തീപടരുമ്പോൾ തീ അണക്കുവാനോ മുഫീദയെ രക്ഷിക്കൂവാനോ വന്നവർ തയ്യാറായില്ല. ഇത് തികച്ചും കാടത്തരവും മനുഷ്യത്വമില്ലാത്തതുമാണ്. മുഫീദ തീ കൊളുത്തുമ്പോൾ പ്രോൽസാഹിപ്പിക്കുകയാണ് വന്നവർ ചെയ്തത്. അപകടം പറ്റിയ മുഫീദയെ ആശുപത്രിയിൽ കൊണ്ട് പോകുമ്പോൾ വാഹനത്തിൽ വെച്ച് ഇവർ ഭീഷണിപ്പെടുത്തിയതിനാലാണ് മുഫീദ ഇവർക്കെതിരെ മരണ മൊഴി കൊടുക്കാതിരുന്നത്.
കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് മുഫീദ വിദഗ്ധ ചികിൽസ കിട്ടാതെ വീട്ടിൽ വെച്ച് ദാരുണമായി മരണത്തിന് കീഴടങ്ങി.
എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാം എന്ന് പറഞ്ഞ ഹമീദ് പിൻ വാങ്ങിയതോടെയാണ് മെഡിക്കൽ കോളേജിലെ ചികിൽസ മതിയാക്കി വീട്ടിലേക്ക് വന്നത്.
യു.പി യിലും ഉത്തരേന്ത്യയിലും നടക്കുന്ന പീഡനവും ദുരിതവുമാണ് ഈ കുടുംബം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് ഇവർ പറഞ്ഞു.
തീ കൊളുത്തുന്ന സമയത്തും അല്ലാതെയും ഈ ബന്ധം അവസാനിപ്പിക്കാൻ നാട്ടിൽ ഉന്നത സ്ഥാനത്തിരിക്കുന്ന പലരും സമീപിച്ചിരുന്നു എന്ന് മുഫീദ തന്നെയും ഹമീദും പറയുന്ന വോയ്സ് മെസേഞ്ച് പുറത്ത് വന്നതോടെ ഇവരുടെ സ്വാധീനത്താൽ കേസ്സ് തേച്ച് മാച്ചുകളയാൻ ഉന്നത നീക്കം നടക്കുന്നതായും പോലീസ് നിഷ്ക്രിയമായതായും സംശയിക്കുന്നു.
മുഫീദ മരണപ്പെട്ടിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതികളെ പോലും ഇത് വരെയും അറസ്റ്റ് ചെയ്തിട്ടില്ല. മുഫീദയുടെ കുടുംബത്തിന് നീതി ലഭിക്കും വരെയും നീതിക്കായി പോരാടുമെന്നും പോലീസ് സ്റ്റേഷൻ സമരമുൾപ്പെടെ സംഘടിപ്പിക്കുവാൻ പുലിക്കാട് നിവാസികൾ പങ്കെടുത്ത യോഗം തീരുമാനിച്ചതായും ഇവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
നാട്ടിലെ സമ്പന്ന കുടുംബത്തിൻ്റെ ദുരഭിമാനം സംരക്ഷിക്കാൻ അവരോടൊപ്പം ചേർന്ന് തീർത്തും ദരിദ്രരും ആരാരുമില്ലാത്തവരുമായ മുഫീദയെ ഭീഷണിപ്പെടുത്തുവാൻ പങ്കാളികളായവർക്കെതിരെ നടപടി സ്വീകരിക്കണം. മുഫീദ തീ കൊളുത്തുന്ന രംഗത്തിൻ്റെ വീഡിയോയും മറ്റ് ഡിജിറ്റൽ തെളിവുകളും പുറത്ത് വന്നിട്ടും പോലീസ് കുറ്റവാളികൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തത് സാക്ഷര കേരളത്തിന് അഭമാനമാണെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു.
പത്രസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ കെ. നിസാർ, കൺവീനർ പി.ജമാൽ, ട്രഷറർ സി.ഹാരിസ് മുഫീദയുടെ മകൻ സാദിഖും എന്നിവർ പങ്കെടുത്തു.



Leave a Reply