തൊഴിൽ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കും : ബിഎംഎസ്
മാനന്തവാടി: കെഎസ്ആർടിസിയെ സംരക്ഷിക്കാൻ വേണ്ടി നിയോഗിച്ച സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ തൊഴിലാളികളെ കൊണ്ട് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ചെയ്യുവാൻ നിർബന്ധിക്കുകയാണ് കെഎസ്ആർടിസി. ഇത് നിലവിലെ എട്ടുമണിക്കൂർ ജോലി എന്ന തൊഴിൽ നിയമത്തെ അട്ടിമറിക്കുന്നതാണ്. ഈ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.കെ. മുരളീധരൻ പറഞ്ഞു. കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജില്ലാ സെക്രട്ടറി വി.കെ. വിനുമോൻ ജാഥ ക്യാപ്റ്റനായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന വാഹന പ്രചരണ ജാഥ മാനന്തവാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 12 മണിക്കൂർ ജോലി ചെയ്യുന്ന തൊഴിലാളിക്ക് എട്ടുമണിക്കൂറിന്റെ വേതനം മാത്രം നൽകുന്ന നയം തൊഴിലാളി ദ്രോഹവും, വഞ്ചനയും ആണ്. തൊഴിലാളി വർഗ്ഗ ഭരണകൂടം എന്നവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ ഇത്തരം നിയമവിരുദ്ധമായ നയം സ്വീകരിക്കുന്നത് തികച്ചും വിരോധാഭാസമാണ്. ഇതിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി സി.ഹരീഷ്, വി.കെ. രമേശൻ, സി.കെ. പ്രദീപ്, ടി. സന്തോഷ് കുമാർ, എം.കെ. ഷാജി, ടി.പത്മനാഭൻ, ജാഥാ മാനേജർ സനൽകുമാർ എന്നിവർ സംസാരിച്ചു. ബത്തേരി ഡിപ്പോയിൽ ജാഥയ്ക്ക് നൽകിയ സമാപന സ്വീകരണം ബിഎംഎസ് ജില്ലാ സെക്രട്ടറി ഹരിദാസൻ കെ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ഡിപ്പോയിൽ നൽകിയ സ്വീകരണത്തിൽ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് പി.ആർ. സുരേഷ്, വി.രാജൻ, കെ.ജയേഷ്, എം.കെ. സജീവ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply