കൽപ്പറ്റ നഗരസഭ തുർക്കി ഡിവിഷനിൽ ഇരട്ട വോട്ട്: തെരഞ്ഞെടുപ്പ് ഹർജിയിൽ നോട്ടീസ്
കൽപ്പറ്റ: നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡ് തുർക്കിയിൽ നാലുപേർ രേഖപ്പെടുത്തിയ വോട്ടിന്റെ സാധുത ചോദ്യംചെയ്തു നൽകിയ തെരഞ്ഞെടുപ്പ് ഹർജി കൽപ്പറ്റ മുൻസിഫ് കോടതി ഫയലിൽ സ്വീകരിച്ചു, വിജയിച്ച സ്ഥാനാർത്ഥിക്കും പരാജയപ്പെട്ട മറ്റു മൂന്നു സ്ഥാനാർഥികൾക്കും നോട്ടീസ് അയച്ചു. ഇരട്ട വോട്ട് രേഖപ്പെടുത്തി എന്നാണ് പരാതി. സിപിഐയുടെ ഹംസ ഈ ഡിവിഷനിൽ മൂന്നു വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഹംസക്ക് 402 വോട്ടും കോൺഗ്രസ് നേതാവും മുൻ നഗരസഭാ ചെയർമാനുമായ പി പി ആലിക്ക് 399 വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ ശ്യാം ബാബു 13 വോട്ടും സ്വതന്ത്രൻ ടി ജെ സക്കറിയാസ് 44 വോട്ടും നേടി. ഹംസ, പി പി അലി ശ്യാം ബാബു സക്കറിയാസ് എന്നിവരെ എതിർകക്ഷികൾ ആക്കി തുർക്കിയിലെ വോട്ടറും യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി കൺവീനറുമായ അബ്ദുൽ ഹാരിസാണ് കോടതിയെ സമീപിച്ചത്. ഹംസയുടെ വിജയം അസാധുവാക്കി പി പി ആലിയെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. ഇരുപത്തിമൂന്നാം ഡിവിഷൻ ആയ അഡ്‌ലൈഡിൽ വോട്ടർ ആയ സജി ഇഖ്ബാൽ തുർക്കിയിൽ ഡിവിഷനിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സജിയുടെ മാതാവ് ഖമറുന്നീസയും ഇതുപോലെ രണ്ടിടത്ത് വോട്ട് രേഖപ്പെടുത്തി. മുനിസിപ്പൽ പത്താം ഡിവിഷനിൽ വോട്ടർ ആയ ഷാജിർ കരിയാടൻ അവിടെയും തുർക്കി ഡിവിഷനിലും വോട്ട് ചെയ്തു. അസ്മ എന്ന സ്ത്രീയും ഇതുപോലെ ഇരട്ടവോട്ട് രേഖപ്പെടുത്തി എന്ന് ഹർജിയിൽ പറയുന്നു. ഈ നാലു പേരുടെയും ഇരട്ട വോട്ടുകൾ നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ പ്രധാന വാദം. അഡ്വക്കേറ്റ് ബിജോയ് മുഖേനയാണ് ഹർജി നൽകിയത് . തുർക്കി വാർഡിൽ മൂന്നു വോട്ടിന് പരാജയപ്പെട്ട പി പി ആലി, അഡ്വക്കേറ്റ് സുന്ദർ റാം മുഖേനയും ഇരട്ട വോട്ട് ചോദ്യം ചെയ്തു കോടതിയെ സമീപിച്ചിട്ടുണ്ട്. ഇരട്ട വോട്ടുകൾ ഏതു സ്ഥാനാർഥിക്ക് ലഭിച്ചു എന്നുള്ളത് വോട്ടിംഗ് യന്ത്രത്തിലെ വിദഗ്ധ പരിശോധനയിൽ കണ്ടെത്താനാവും.
Leave a Reply