ബഫർ സോൺ: വൻ പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ്
കൽപ്പറ്റ :: കോഴിക്കോട് വയനാട് ജില്ലകളിലായി 13 വില്ലേജുകൾ മലബാർ വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ ആയി ഇറക്കിയ കരട് വിജ്ഞാപനം അംഗീകരിക്കില്ലെന്നും കരടുവിജ്ഞാപനം റദ്ദ് ചെയ്യുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദീഖ്. വൈത്തിരിയിൽ നടന്ന യുഡിഎഫ് ജനസംരക്ഷണ സമിതി കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ ഒന്നാംപ്രതി സിപിഎമ്മും രണ്ടാംപ്രതി കേന്ദ്രസർക്കാരും ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട വയനാട് ജില്ലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളെ കുറിച്ച് അറിഞ്ഞിട്ടില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ വയനാട് ജില്ലയെ പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്ന് സികെ ശശീന്ദ്രൻ എംഎൽഎ വ്യക്തമാക്കണം. ഒരു കിലോമീറ്റർ ആയി എയർ ഡിസ്റ്റൻസ് നിർണയിച്ചത് സിപിഎമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും ശുപാർശപ്രകാരമാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സിപി എമ്മിനും സംസ്ഥാനസർക്കാരിനും മാറി നിൽക്കാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരട് വിജ്ഞാപനം റദ്ദ് ചെയ്യുന്നത് വരെയുള്ള വിവിധ സമരപരിപാടികൾക്ക് കൺവെൻഷൻ രൂപംനൽകി. ആദ്യപടിയായി സെപ്റ്റംബർ 23 24 തിയ്യതികളിലായി ഭവന സന്ദർശനം നടത്തും. ഇരുപത്തിയാറാം തീയതി പഞ്ചായത്ത് തലങ്ങളിൽ ജനരക്ഷാ മാർച്ച് സംഘടിപ്പിക്കും. ഒന്നാം തീയതി താമരശ്ശേരിയിൽ വച്ച് നടക്കുന്ന രാപ്പകൽ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൺവെൻഷനിൽ ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു. കെ സി റോസക്കുട്ടി ടീച്ചർ, പി പി ആലി, സലിം മേമന, കെ വി ഉസ്മാൻ, സുനീഷ് തോമസ്, പി ടി വർഗീസ്, ശശി അച്ചൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply